സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെ-ഫോൺ (K-FON) ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനി മുതൽ കൃത്യമായി ബില്ല് അടയ്ക്കുന്ന സ്കൂളുകൾക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് കെ-ഫോൺ അധികൃതരുടെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അടിയന്തര ഇമെയിൽ നിർദ്ദേശം കൈമാറി. നിലവിൽ സംസ്ഥാനത്തെ ആറായിരത്തോളം സർക്കാർ സ്കൂളുകളിലാണ് കെ-ഫോൺ വഴി ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. സ്കൂളുകൾക്ക് മാത്രമല്ല, ഒരു സർക്കാർ ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ-ഫോൺ മാനേജ്‌മെന്റ് കർശന നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഇന്റർനെറ്റ് ലഭ്യത ആവശ്യമുള്ള സ്കൂളുകൾ അത് കെ-ഫോൺ അധികൃതരെ മുൻകൂട്ടി അറിയിക്കണമെന്നും ഇതിനുള്ള ചെലവ് തനത് ഫണ്ടിൽ നിന്നോ പിറ്റിഎ (PTA) ഫണ്ടിൽ നിന്നോ കണ്ടെത്തണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദ്ദേശം. 2018-ൽ തുടക്കം കുറിച്ച പദ്ധതി വഴി വലിയ പ്രതീക്ഷയോടെയാണ് സ്കൂളുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിച്ചിരുന്നത്. ഐടി വകുപ്പിന് കീഴിൽ കെഎസ്ഇബിയും (KSEB) കെഎസ്ഐടിഐഎല്ലും (KSITIL) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചത്. ഇന്റർനെറ്റ് ജനങ്ങളുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളം ഇതിലൂടെ സ്വന്തമാക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സൌജന്യ ഇന്റർനെറ്റ് നൽകുന്നതിനൊപ്പം സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ എന്നിവയെ ഡിജിറ്റലായി ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, പദ്ധതി പൂർണ്ണ സജ്ജമാകും മുൻപ് തന്നെ സ്കൂളുകൾക്കുള്ള സൗജന്യ കണക്ഷൻ വിച്ഛേദിക്കാനുള്ള തീരുമാനം ഡിജിറ്റൽ ക്ലാസ് മുറികളുടെയും ഹൈടെക് വിദ്യാഭ്യാസത്തിന്റെയും മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. പ്രതിപക്ഷ സംഘടനകൾ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് സൂചന.












