മുംബൈ : മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം (പുനരുൽപാദന/വ്യാപന നിരക്ക്) കൂടുതലാണെന്ന ആശങ്ക പങ്കുവച്ച് ആരോഗ്യവിദഗ്ധർ. ഇതു ദേശീയതലത്തിൽ കേസുകളുടെ വർധനവിനു കാരണമാകുമെന്നതാണ് ആശങ്കയുളവാക്കുന്ന കാര്യം. പൊതുവെ രാജ്യത്തു രോഗം കുറയുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നതിന്റെ സൂചനയാണ് ഉയർന്ന ‘ആർ’ മൂല്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു രോഗിയിൽനിന്ന് എത്ര പേരിലേക്കു പുതുതായി രോഗം പടരുന്നുണ്ടെന്നു കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആർ. രാജ്യത്തു രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആ നിരക്ക് മന്ദഗതിയിലാണെന്നത് ആശങ്കാജനകമാണെന്നു ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ 1.19 ലക്ഷം പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച 8,535 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. മേയ് പകുതിയിൽ 0.79 ആയിരുന്ന ആർ നിരക്ക്, 30ന് 0.84 ആയി. ജൂൺ അവസാനത്തോടെ 0.89 വരെയും ഉയർന്നു. പുതിയ ഡേറ്റ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ ആർ ഘടകം ഇപ്പോൾ ഒന്നിന് അടുത്താണെന്നാണ്.
‘വ്യത്യാസം ചെറുതെന്നു തോന്നും. പക്ഷേ രോഗികളുടെ എണ്ണത്തിലെ വലിയ വർധനയെ സൂചിപ്പിക്കുന്ന കണക്കാണിത്. 0.1 എന്ന മാറ്റം പോലും ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. ചില സംസ്ഥാനങ്ങൾ ചികിത്സയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്നത് ആശങ്കാജനകമാണ്. പലയിടത്തും ആർ ഘടകം ഒന്നിന് അടുത്തെത്തി. ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്’– പഠനത്തിനു നേതൃത്വം നൽകിയ ഡോ. സീതാഭ്ര സിൻഹ പറഞ്ഞു.
Discussion about this post