ലഖ്നൗ: വീൽചെയർ അഴിമതിക്കേസിൽ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്റ്. 71 ലക്ഷം രൂപയുടെ അഴിമതിക്കേസിലാണ് ലൂയിസ് ഖുർഷിദിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
ഫറൂഖാബാദ് കോടതിയാണ് ഇവർക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. ഡോക്ടർ സക്കീർ ഹുസൈൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ അഴിമതി നടത്തിയതിന് അത്തർ ഫറൂഖി എന്ന പ്രതിക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2010 മാർച്ചിൽ ഉത്തർ പ്രദേശിലെ 17 ജില്ലകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീൽചെയറുകളും ട്രൈസൈക്കിളുകളും ശ്രവണ സഹായികളും വാങ്ങാൻ അന്നത്തെ യുപിഎ സർക്കാർ 71 ലക്ഷം രൂപ ട്രസ്റ്റിന് ഗ്രാന്റ് അനുവദിച്ചിരുന്നു. തുടർന്ന് 2012ൽ ട്രസ്റ്റിന്റെ ഇടപാടുകളിൽ അഴിമതി ആരോപിക്കപ്പെടുകയായിരുന്നു. അന്ന് സൽമാൻ ഖുർഷിദ് കാബിനറ്റ് മന്ത്രി ആയിരുന്നു.
2017ൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അന്വേഷണ സംഘം ലൂയിസ് ഖുർഷിദിനും അത്തർ ഫറൂഖിക്കും എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയുകയായിരുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ക്യാമ്പുകൾ സംഘടിപ്പിച്ച് ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്തതായി പ്രതികൾ രേഖകൾ ചമച്ചിരുന്നു. എന്നാൽ അത്തരം ഒരു ക്യാമ്പും എവിടെയും സംഘടിപ്പിച്ചിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post