ഡല്‍ഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്കുന്ന വാക്സിന് മിക്സിങ്ങ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ആദ്യ ഡോസായി നല്കിയ വാക്സിനു പകരം മറ്റൊരു വാക്സിന് രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിന് മിക്സിങ്.
ഇന്ത്യയില്‍ നല്‍കിവരുന്ന കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്- കൊവാക്സിന് എന്നിവയില്‍ ഈ പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
രാജ്യത്ത് അബദ്ധത്തില്‍ രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിച്ചിട്ടും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാൽ ആരോഗ്യപ്രവര്‍ത്തകളുടെ ശ്രദ്ധക്കുറവ് മൂലം ഇങ്ങനെ സംഭവിച്ചാലും പരിഭ്രമിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാക്സിന് മിക്സിങ്ങിന്റെ സാധ്യത പരിഗണിക്കുമ്പോള്‍ പാര്‍ശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ പരിഗണിക്കും. വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് നിഗമനം. ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാള്‍ക്കു പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റൊരു വാക്സീന് കൊണ്ടു കുത്തിവയ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന സാധ്യതയുമുണ്ട്.
ഫൈസര്‍-അസ്ട്രാസെനക, സ്പുട്നിക്-അസ്ട്രാസെനക തുടങ്ങിയവയുടെ മിക്സ് പരീക്ഷണങ്ങള്‍ ലോകത്ത് പലയിടങ്ങളിലും ഇപ്പോള്‍ നടക്കുന്നുണ്ട്.
Discussion about this post