2019 ആഗസ്റ്റ് അഞ്ചിന് അനുഛേദം 370 എടുത്തുകളയുകയും ജമ്മു കാശ്മീരിനെ തളച്ചിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്തതിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. ഈ സുപ്രധാന തീരുമാനം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കാശ്മീര്‍ മുന്‍പ് എന്നത്തേക്കാളും ശാന്തമാണ്, സമാധാനപൂര്‍ണമാണ്. എവിടെയും മാറ്റത്തിന്റെ, പ്രതീക്ഷയുടെ കാഴ്ച ദൃശ്യമാണ്. പുതിയൊരു കാശ്മീര്‍ ജന്മമെടുത്തിരിക്കുന്നു.
ഇതിനിടയില്‍ കാശ്മീര്‍പ്രശ്നം ആഗോള തലത്തിലെത്തിക്കാനും അതില്‍ ഐക്യരാഷ്ട്രസഭയെയും ലോകരാഷ്ട്രങ്ങളെയും ഇസ്ലാമിക രാജ്യങ്ങളെയും ഒക്കെ ഇടപെടുത്താനും ശ്രമങ്ങള്‍ നടന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറായില്ല; ഇത് തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് എന്നതായിരുന്നു അവരുടെ നിലപാട്.
പിന്നെ കണ്ടത് യു.എന്നിലെ ചില ശ്രമങ്ങളാണ്; കാര്യം അവിടേക്കെത്തിച്ചത് പാകിസ്ഥാനാണ്; സ്വാഭാവികമായും ചൈനയുടെ പിന്തുണയുമുണ്ടായിരുന്നു. അവിടെയും അവര്‍ക്ക് തിരിച്ചടിയാണുണ്ടായത്. പല പ്രമുഖ ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാനൊപ്പമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൗദി അറേബ്യ, യു.എ.ഇ, സിറിയ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ ‘അതൊക്കെ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ‘ എന്ന ഡല്‍ഹിയുടെ നിലപാട് ശരിവെച്ചതും നാം കണ്ടു. നയതന്ത്രതലത്തില്‍ മോഡി സര്‍ക്കാരിന് വലിയ വിജയമാണ് ഉണ്ടായതെന്നര്‍ത്ഥം.
ജമ്മു കാശ്മീര്‍ ഇന്നൊരു കേന്ദ്രഭരണ പ്രദേശമാണ്; അതുപോലെ ലഡാഖ് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി. അനുഛേദം 370 എടുത്തുകളയുമ്പോഴും നരേന്ദ്ര മോദിയുടെ മനസില്‍ കാശ്മീരിനു വേണ്ടിയുള്ള സമഗ്രമായ വികസന പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. അതാണ് കാശ്മീരില്‍ പിന്നീട് കണ്ടത്.
ജനാധിപത്യ സംവിധാനം ശക്തമാക്കാന്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ ഡെവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തി. ഡിഡിസി തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ പാര്‍ട്ടികളൊക്കെ പങ്കാളികളായി. പ്രതിഷേധിച്ചത് കൊണ്ട് കാര്യമില്ല, സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ സജീവമായേ തീരൂ എന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി എന്നര്‍ത്ഥം. ഇനിയുള്ളത് നിയമസഭാ തിരഞ്ഞെടുപ്പാണ്. അത് ഇതിനകം സാദ്ധ്യമാവുമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനുമായി സഹകരിക്കില്ലെന്ന നിലപാട് കശ്മീര്‍ കക്ഷികള്‍ സ്വീകരിച്ചു. അതുകൊണ്ടാണ് ആ ജോലി പൂര്‍ത്തിയാവാതിരുന്നത്.
വലിയ വികസന പദ്ധതികളാണ് മോഡി സര്‍ക്കാര്‍ കാശ്മീരിനായി കഴിഞ്ഞ മാസങ്ങളില്‍ തയ്യാറാക്കിയത്. അനുഛേദം 370 പോയതോടെ ആര്‍ക്കും കാശ്മീരില്‍ നിക്ഷേപം നടത്താമെന്ന സ്ഥിതിയുമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനവധി നിക്ഷേപകര്‍ ആ നാട്ടിലേക്കെത്തി. മുന്‍കാലങ്ങളില്‍ അവര്‍ക്കാര്‍ക്കും അവിടെ ഭൂമി സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നല്ലോ. ഏതെല്ലാം മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നിക്ഷേപം വേണ്ടത് എന്നത് സംബന്ധിച്ചും സംസ്ഥാന ഭരണകൂടം ധാരണയിലെത്തി. അതനുസരിച്ച് ഒരു വ്യവസായ നയവും ഉണ്ടാക്കി.
സ്വകാര്യ മേഖലയില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനാണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയത്. അവര്‍ക്ക് ആവശ്യമുള്ള ഭൂമി 40 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. ഇതിനു പുറമെ സര്‍ക്കാര്‍തലത്തില്‍ അനവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ദേശീയപാതകള്‍, റെയില്‍വേ വൈദ്യുതി പദ്ധതികള്‍, ഗ്രാമീണ റോഡുകള്‍ അങ്ങനെ പലതും. ഈ ജൂണോടെ 25,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിലതൊക്കെ താമസിച്ചുപോയിട്ടുണ്ട്. അത് പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും.
മറ്റൊന്ന് അവിടെ സമാധാനമുണ്ടാവുന്നു എന്നതാണ്. ടൂറിസമായിരുന്നു കാശ്മീരിന്റെ പ്രധാന വരുമാന സ്രോതസ് , അത് ഭീകരരുടെ തോക്കിനു മുന്നില്‍ ഏറെക്കുറെ നിലച്ചു പോയതാണ്. ഇന്നിപ്പോള്‍ അതിന് പുനര്‍ജീവനുണ്ടായിരുന്നു. ഭീകരരുടെ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നത് ശരിയാണ്. എന്നാല്‍ അക്കൂട്ടര്‍ക്ക് ഒറ്റപ്പെട്ട ചില സാഹസങ്ങള്‍ നടത്താനേ ഇന്ന് കഴിയുന്നുള്ളൂ. താഴ്വരയിലടക്കം യുവാക്കള്‍ ഇന്ന് അത്തരം വിധ്വംസക കൂട്ടങ്ങളെ തള്ളിപ്പറയുന്നു എന്നത് പ്രതീക്ഷ പകരുന്ന കാഴ്ചയാണ്.
ഇനി ഒന്നുകൂടി ബാക്കിയുണ്ട്. കാശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം. അവര്‍ക്കായി താഴ്വരയിലടക്കം പദ്ധതികള്‍ തയ്യാറാവുന്നുണ്ട്. അതെ, കാശ്മീര്‍ മാറുകയാണ്, വളരെ വേഗതയില്‍.
Discussion about this post