ഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടെന്ന് ഇന്ത്യൻ സംഘത്തിനൊപ്പം കാബൂളിൽനിന്നെത്തിയ അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. ഇന്ത്യൻ പൗരന്മാരോടൊപ്പം വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയതാണ് നരേന്ദർ സിങ് ഖൽസ. എല്ലാം ശൂന്യമായിരിക്കുന്നെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു. ഹിന്ദോൺ വ്യോമതാവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിതുമ്പിയത്.
നേരത്തെ, ഇന്ത്യക്കാർക്കൊപ്പം അഫ്ഗാനിലെ സിഖ് സമൂഹത്തേയും രക്ഷിക്കാൻ നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖൽസ നന്ദിയർപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി കാബൂൾ വിമാനത്താവളത്തിൽവച്ചാണ് നന്ദിയർപ്പിച്ചുകൊണ്ടുള്ള വീഡിയോ റെക്കോർഡ് ചെയ്തത്. രണ്ട് എംപിമാരുൾപ്പെടെ 24 സിഖ് വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് ഇന്ത്യ രക്ഷിച്ചത്.
വിമാനത്താവളത്തിലെത്താൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നെന്നും എന്നാൽ സാധിച്ചില്ലെന്നും മറ്റൊരു സിഖ് യാത്രക്കാരൻ പറഞ്ഞു. താലിബാൻ ക്രൂരമായാണ് പെരുമാറിയത്. തങ്ങളെ തടഞ്ഞുവച്ചു. എന്തിനാണ് പോകുന്നതെന്നും പോകേണ്ട ആവശ്യമില്ലെന്നും താലിബാൻ അറിയിച്ചു. നിരവധി പ്രതിസന്ധികൾ കടന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post