ബംഗലൂരു: മൈസൂരു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പിടിയിലായിരിക്കുന്നത്. ഇതിൽ നാലു എഞ്ചിനീയറിങ് വിദ്യാർഥികൾ തമിഴ്നാട് സ്വദേശികളാണ്. ഒരാൾ കർണാടക സ്വദേശിയുമാണെന്നാണ് വിവരം.
മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മലയാളികളാണെന്ന സൂചന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇവർ കേരളത്തിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
സംഭവ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച എഞ്ചിനീയറിങ് വിദ്യാർഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായി വിവരം ലഭിച്ചത്. സംഭവം നടന്നതിനുശേഷം ഇവർ കോളജിൽ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതായും കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സഹപാഠിയെ ആക്രമിച്ചശേഷം ഉത്തരേന്ത്യൻ സ്വദേശിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് മൊഴി നൽകിയിരുന്നത്.
അബോധാവസ്ഥയിലാകുന്നതുവരെ പ്രതികൾ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോൾ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽ നിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവൻ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നും യുവാവ് മനസ്സിലാക്കുന്നത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം യുവാവിന്റെ ഫോണിൽനിന്നും പിതാവിനെ വിളിച്ച് പ്രതികൾ മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ടു.
Discussion about this post