പട്ന : നേപ്പാളിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് അയൽ സംസ്ഥാനമായ ബിഹാറിൽ വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. നേപ്പാളിൽ നിന്ന് ഒഴുകിയെത്തുന്ന ഗന്ധക് നദിയിൽ ജലനിരപ്പ് പെട്ടെന്ന് മൂന്ന് മീറ്ററോളം ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതേത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാത്തരം അടിയന്തര സഹായങ്ങളും പിന്തുണയും നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ബിഹാറിലേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) കൂടുതൽ സംഘങ്ങളെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു. ഗന്ധക് നദീതട പ്രദേശങ്ങളായ പശ്ചിമ ചമ്പാരൻ, പൂർവ്വ ചമ്പാരൻ, ഗോപാൽഗഞ്ച്, സരൺ, മുസഫർപൂർ, വൈശാലി എന്നീ ജില്ലകളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിലെ അണക്കെട്ടുകളും ബണ്ടുകളും മുഴുവൻ സമയവും നിരീക്ഷിക്കാൻ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി വഷളായാൽ രാത്രികാല പട്രോളിംഗും സുരക്ഷാ പരിശോധനകളും ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്തനിവാരണ സേനകളും ഭരണകൂടവും ചേർന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ പൂർത്തിയാക്കി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ബോട്ടുകളും ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാനും ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഉത്തരവുണ്ട്. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ബിഹാർ സർക്കാർ അഭ്യർത്ഥിച്ചു.








