ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യോമബന്ധവും ടൂറിസവും ശക്തിപ്പെടുത്തുന്നതിനായി എയർ ഇന്ത്യയും ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ഡ്രുക് എയർ റോയൽ ഭൂട്ടാൻ എയർലൈൻസും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. പുതിയ ഇന്റർലൈൻ പങ്കാളിത്തം വഴി ഇരു കമ്പനികളുടെയും സർവീസുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡൽഹി, കൊൽക്കത്ത, ഗവാഹത്തി എന്നീ വിമാനത്താവളങ്ങൾ വഴിയാണ് ഇരു രാജ്യങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റി കൂടുതൽ സുഗമമാക്കുന്നത്. ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനും ലഗേജുകൾ എളുപ്പത്തിൽ മാറ്റി കയറ്റാനും സാധിക്കും.
എയർ ഇന്ത്യയുടെ ആഗോള ശൃംഖല ഭൂട്ടാനിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുമ്പോൾ ഭൂട്ടാന്റെ ആഭ്യന്തര നഗരങ്ങളിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്കും എളുപ്പത്തിൽ എത്താം. ഭൂട്ടാനിലെ പാരോയിൽ നിന്ന് പുംതാംഗ്, ഗെലെഫു, യോൻഫുള എന്നീ നഗരങ്ങളിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്ക് കണക്റ്റിംഗ് സർവീസുകൾ ലഭിക്കും. അതുപോലെ തന്നെ ഡ്രുക് എയർ യാത്രക്കാർക്ക് ഡൽഹി, കൊച്ചി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും അങ്ങോട്ട് നിന്ന് ലണ്ടൻ, ന്യൂയോർക്ക്, പാരീസ്, ടൊറോന്റോ തുടങ്ങി എയർ ഇന്ത്യയുടെ പ്രമുഖ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും യാത്ര നീട്ടാൻ കഴിയുന്നതാണ്.
സാർക്ക് മേഖലയിലെ വ്യോമബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണമെന്ന് എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിപണികളിലേക്ക് സർവീസ് വിപുലീകരിക്കാൻ ഇത് സഹായിക്കുമെന്ന് ഡ്രുക് എയർ സിഇഒ തണ്ഡി വാങ്ചുക്കും പറഞ്ഞു. ഇന്ത്യക്കും ഭൂട്ടാനും ഇടയിലുള്ള ബിസിനസ്സ്, ടൂറിസം മേഖലകൾക്ക് വലിയ ഉണർവ് നൽകാൻ എയർലൈനുകൾ തമ്മിലുള്ള ഈ പുതിയ സഹകരണം വഴി ഒരുങ്ങും.








