ഡല്‍ഹി: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേരളം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
”കേരളത്തില്‍ കോവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാന്‍ സംസ്ഥാനം നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തത്”- ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കണ്ടെയിന്‍മെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. കേരളത്തില്‍ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയില്‍ തുടരുകയാണ്. ഇത് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടക ഇതിനോടകം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post