സേലം: കഞ്ചാവു ലഹരിയിൽ പതിനാറു വയസ്സുകാരൻ വീടിനു തീവച്ചതിനെ തുടർന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റർ അകലെ ആത്തൂർ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. ഭാരതി നഗർ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്.
ഇവരുടെ കൊച്ചുമകനെ ആത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്കു മാറ്റി. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിർബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകൻ പറഞ്ഞതായി പൊലീസ് പറഞ്ഞു.
12നു പുലർച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയിൽ പൂട്ടിയിട്ട കൊച്ചുമകൻ, ഓലമേഞ്ഞ വീടിനു മുകളിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ കൊച്ചുമകൻ വീടു കത്തുന്നതു നോക്കിനിൽക്കുകയായിരുന്നുവത്രേ. കാലുകൾക്കു ബലക്ഷയമുള്ള ദമ്പതികൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ആത്തൂർ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണച്ച് മൃതദേഹങ്ങൾ പുറത്തെത്തിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
Discussion about this post