പേരാമ്പ്ര : കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്റെ പ്രതികാരമായി പേരാമ്പ്ര എക്സൈസ് ഓഫീസിനു നേരെ ആക്രമണം. കായണ്ണ നരയംകുളം സ്കൂള്‍ പറമ്പിൽ ലതീഷും (34) സംഘവുമാണ് ആക്രമണം നടത്തിയതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
ലതീഷിനെ കൂടാതെ മറ്റ് രണ്ടു പേരും അക്രമസംഘത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ കായണ്ണ സ്വദേശി ശ്യാമിനെ എക്സൈസ് അധികൃതര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഓഫീസിലേക്ക് അതിക്രമിച്ചു കയറി പ്രധാന വാതിലിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ഓഫീസറെ ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
ലതീഷിനെ കഞ്ചാവ് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൈതക്കലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റ് രണ്ട് പേരെയും കൂട്ടി എക്സൈസ് ഓഫീസിലെത്തി അതിക്രമം കാണിച്ചത്. പ്രതികള്‍ മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
Discussion about this post