ഉത്രവധക്കേസിൽ നീതി ലഭിച്ചില്ലെന്ന് അമ്മ മണിമേഖല. ഹൈക്കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു. സമൂഹത്തിൽ കുറ്റങ്ങൾ ആവർത്തിക്കുന്നത് നിയമ വ്യവസ്ഥയിലെ ഇത്തരം പിഴവുകൾ മൂലമാണെന്നും മണിമേഖല പറഞ്ഞു.
പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഖല പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു.
വിധിയെ കുറിച്ച് ഇനി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോടതിയുടെ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. കോടതിവിധിയില്‍ തൃപ്തിയില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അമ്മ പ്രതികരിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി നിരീക്ഷിച്ച കേസില്‍ പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കുന്നതിനായി പ്രതി പറക്കോട് സ്വദേശി സൂരജിനെ 11.48 ഓടെ കോടതിയിലെത്തിച്ചിരുന്നു. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിധി കേള്‍ക്കാനായി വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു.
വിധി കേള്‍ക്കാനായി ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. വധശിക്ഷക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് മാനദണ്ഡങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്.
Discussion about this post