ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയ ഭീകർക്കായി പൂഞ്ച് ജില്ലയിലെ നർ കാസ് വനത്തിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു–പൂഞ്ച്–രജൗറി ഹൈവേ അടച്ചു. ഏറ്റുമുട്ടലിൽ സൈനിക ഓഫിസർക്കും സൈനികനും ഗുരുതര പരിക്കേറ്റെന്ന് സേനാ വക്താവ് അറിയിച്ചു. ഭീകർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിർത്തിയിലെ സുരാൻകോട്ട് വനമേഖലയിൽ ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഇതേ തുടർന്ന് തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ രണ്ടിടത്തായി 5 ഭീകരരെ വധിച്ചു. കശ്മീർ താഴ്‍വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കുകയും ചെയ്തു.
പാക്ക് അധിനിവേശ കശ്മീരിൽനിന്ന് വൻ ആയുധശേഖരവുമായി ഏതാനും ദിവസങ്ങൾ മുൻപാണു ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. ശൈത്യകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ അതിർത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം. പാക്ക് സേനയുടെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ട്.
Discussion about this post