ഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ താത്കാലികമായി നിര്‍ത്തി വച്ച വാക്സിന്‍ കയറ്റുമതി യു എന്‍ പൊതുസഭയിൽ ഉറപ്പു കൊടുത്തതിന് പ്രകാരം വീണ്ടും ആരംഭിച്ച് ഇന്ത്യ. ഈ പ്രതിസന്ധിക്കാലത്ത് ലോകരാജ്യങ്ങളെ വാക്സിന്‍ നല്‍കി സഹായിക്കുമെന്ന് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ ഇന്ത്യന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഈ വാക്ക് പാലിച്ചാണ് ഇന്ത്യ വാക്സിന്‍ മൈത്രി പുനരാരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഇറാന്‍ എന്നിവിടങ്ങളിലേക്ക് പത്ത് കോടി വാക്സിനുകളാണ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാണ സംവിധാനം ഇന്ത്യയിലാണ്. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ഏപ്രിലില്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ലോകാരോഗ്യ സംഘടനയുടെ കോവക്സ് പ്രോഗ്രാമില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബന്ധശത്രുക്കളായ പാകിസ്ഥാന് പോലും ഇതില്‍ നിന്നും മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ ലഭിച്ചിരുന്നു. ഇനിയും രാജ്യത്തിന്റെ ആഭ്യന്തര ആവശ്യത്തിന് പ്രാധാന്യം നല്‍കിയാവും വാക്സിന്‍ കയറ്റുമതി ചെയ്യുക. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിന് ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post