ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയ യുവാവിന് ഏഴുമണിക്കൂറിനുശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
അമിത വേഗതയില്‍ വന്ന ബൈക്കിടിച്ച് മൊറാദാബാദില്‍ ഇലക്‌ട്രിക്കല്‍ ജോലി ചെയ്യുന്ന ശ്രീകേഷ് കുമാര്‍ (40) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടു വന്നത്. ആശുപത്രിയില്‍ ഇയാളെ പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ യുവാവ് മരിച്ചതായി അറിയിച്ചു. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മുന്നോടിയായി മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.
ഏകദേശം ഏഴ് മണിക്കൂറിന് ശേഷം, മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റുമോര്‍ട്ടത്തിന് സമ്മതപത്രം ഒപ്പിടാനായി കുമാറിന്റെ ഭാര്യാ സഹോദരി മധുബാല എത്തിയപ്പോഴാണ് യുവാവിന്റെ ശരീരം ചലിക്കുന്നതായി ശ്രദ്ധിച്ചത്. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. അവര്‍ ഡോക്ടര്‍മാരെയും പൊലീസിനേയും വിവരമറിയിച്ചു.
പിന്നാലെ ഫ്രീസറില്‍ നിന്ന് യുവാവിനെ ജീവനോടെ പുറത്തെടുത്ത ശേഷം മീററ്റിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Discussion about this post