ഡല്‍ഹി: ഒരു കുടുംബം തലമുറകളായി പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്.
‘കുടുംബത്തിനുവേണ്ടിയുള്ള പാര്‍ട്ടി, കുടുംബത്താല്‍ നയിക്കപ്പെടുന്ന പാര്‍ട്ടി… ഞാന്‍ കൂടുതല്‍ പറയേണ്ടതുണ്ടോ? ഒരു കുടുംബം പല തലമുറകളായി ഒരു പാര്‍ട്ടിയെ നയിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാര്‍ട്ടികളെ നോക്കൂ. ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്. ഇന്ത്യ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്’- പ്രധാനമന്ത്രി മോദി പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
‘കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോള്‍, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെയും കഴിവുകളുടേയും അടിസ്ഥാനത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം. എന്നാല്‍, തലമുറകളായി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒരു കുടുംബം ഭരിക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തിന് ഭീഷണിയാകും’, മോദി കൂട്ടിച്ചേര്‍ത്തു.
Discussion about this post