കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിൽ ജസ്റ്റിസ് സുനിൽ തോമസിന്‍റേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിയ്ക്ക് കോടതി നിർദ്ദേശം നൽകി.
2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്.
കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാർ കൗൺസിലിലെ അക്കൗണ്ടന്‍റ് ചന്ദ്രൻ, സാബു സക്കറിയ, തമിഴ്നാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post