തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച രോഹിത് ചിബ് എന്ന പോലീസ് ഉദ്യോഗസ്ഥന് വീരവണക്കം നൽകി യാത്രയാക്കി. 2018 മുതൽ ഷോപ്പിയൻ കുൽഗാം പ്രദേശത്ത് ഭീകരരെ സംഘടിപ്പിച്ച് ആക്രമണങ്ങൾ നടത്തിവരികയായിരുന്ന പാകിസ്ഥാനിയായ ലഷ്കർ എ മൊഹമ്മദ് ഭീകരൻ ബാബറിനെ വധിച്ച ഏറ്റുമുട്ടലിലാണ് സീനിയർ കോൺസ്റ്റബിൾ രോഹിത് ചിബ് വീരമൃത്യു വരിച്ചത്. മരണാനന്തര കർമ്മങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികദേഹം ജോഗി ഘട്ടിൽ സംസ്കരിച്ചു. ജമ്മു കാശ്മീർ പോലീസിന്റെ ഭാഗമായ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും കരസേനയും കേന്ദ്ര റിസർവ് ആർമ്ഡ് ഫോഴ്സും സംയുക്തമായാണ് ഈ ഭീകരവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
“അതീവ അപകടസാദ്ധ്യതയുള്ള ജോലിയായ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലേക്ക് സ്വമേധയാ ജോലിചെയ്യാനെത്തിയതാണ് കോൺസ്റ്റബിൾ രോഹിത് ചിബ്. ധീരനായ അദ്ദേഹം സ്വപ്രയത്നവും ധീരതയും കൊണ്ട് പ്രശംസ പിടിച്ചുപറ്റിയ സേവനമായിരുന്നു കാഴ്ചവച്ചത്. കഴിഞ്ഞ കൊല്ലം സ്തുത്യർഹമായ സേവനം കാഴ്ചവച്ചതുകൊണ്ട് മറ്റുള്ളവരെ മറികടന്ന് രണ്ട് സ്ഥാനങ്ങൾ മുന്നിലേക്ക് ജോലിക്കയറ്റം കിട്ടിയിരുന്നു സ്വന്തം സുരക്ഷയെ മാനിക്കാതെ തന്നെ ഏറ്റവും മുന്നിൽ നിന്ന് അദ്ദേഹം ഭീകരവിരുദ്ധപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. വെടിയുണ്ടകൾ ദേഹത്ത് തുളഞ്ഞുകയറിയപ്പോഴും പോരാട്ടത്തിൽ നിന്ന് പിന്മാറാതെ കൊടും ഭീകരനായ ബാബറിനെ വധിച്ച ശേഷമാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. കാശ്മീർ പോലീസ് അദ്ദേഹത്തിന്റെ ധീരതയിലും പോരാട്ടവീര്യത്തിലും അഭിമാനിക്കുന്നു“ ജമ്മു കാശ്മീർ ഡി ജി പി ദിൽബഗ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ഈ വർഷം ഞങ്ങൾ വിജയകരമായ എട്ട് ഓപ്പറെഷനുകൾ നടത്തുകയുണ്ടായി. അതിൽ പതിനാല് ഭീകരരെ നിർവീര്യമാക്കി. അവരിൽ ഏഴുപേർ പാകിസ്ഥാനികൾ ആണെന്ന് വ്യക്തമായിട്ടുണ്ട്”. ദിൽബഗ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭീകരരെ സഹായിക്കുന്ന സംഘങ്ങളേയും അവരുടെ കണ്ണികളേയും ഇല്ലാതാക്കാനും ഈ ഓപ്പറേഷനുകൾ സഹായിച്ചതായി അദ്ദേഹം അറിയിച്ചു. “ഈ നാടിനെ എത്രയും പെട്ടെന്ന് ഭീകരരിൽ നിന്ന് മുക്തമാക്കും. കാശ്മീരിൽ സമാധാനം പുനഃസ്ഥാപിയ്ക്കും” അദ്ദേഹം പറഞ്ഞു.
2022ൽ കാശ്മീർ താഴ്വരയിൽ പൂർണ്ണമായും സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തിരമായ ശ്രമങ്ങൾ നടക്കുന്നതിനാലാണ് ത്വരിതഗതിയിൽ ഭീകരരെ അമർച്ച ചെയ്യാൻ സുരക്ഷാസേനകൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഹിത് ചിബിനെപ്പോലെയുള്ള വീരന്മാരുടെ ജീവത്യാഗം വെറുതേയാവില്ല എന്നദ്ദേഹം ഉറപ്പുനൽകി.
കാശ്മീർ ഇസ്പെക്ടർ ജനറൽ ആയ കെ വിജയകുമാർ ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിച്ചു. ഭീകരരെ അമർച്ചചെയ്യുന്നതിൽ പിന്നോട്ടില്ലെന്നും ഇക്കൊല്ലം കൊണ്ട് കാശ്മീർ ശാന്തമാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. ബാബർ എന്ന പാകിസ്ഥാനി ഭീകരൻ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ പോലീസിനു തെറ്റായ സൂചനകൾ നൽകിയതാണ് സീനിയർ കോൺസ്റ്റബിൾ രോഹിതിന്റെ മരണത്തിന് കാരണമായത്. ബാബറിനെ കാലപുരിയ്ക്കയച്ചെങ്കിലും അവനെ സഹായിച്ചവരെ ആരേയും വെറുതേ വിടില്ല. ഭീകരവിരുദ്ധ വകുപ്പുകൾ ചുമത്തി സഹായികളെയെല്ലാം അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഐ ജി വിജയകുമാർ പറഞ്ഞു.
മൂന്ന് സൈനികരും രണ്ട് സാധാരണപൗരന്മാരുമുൾപ്പെടെ അഞ്ച് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു. ആരുടേയും നില ഗുരുതരമല്ല.
Discussion about this post