ശ്രീനഗർ: ശ്രീനഗറിലെ സാകുറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയിബയുടെ പ്രാദേശിക ഘടകമായ ടി ആർ എഫിന്റെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ഭീകരന്റെ പേര് ഇഖ്ലാഖ് ഹജാം എന്നാണ്. അനന്തനാഗിലെ ഹസൻപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനിയെ കൊലപ്പെടുത്തിയ ഭീകര സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് ഹജാമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും രണ്ട് തോക്കുകളും ലഘുലേഖകളും കണ്ടെടുത്തു.ബിജ്ഭേരയിൽ കഴിഞ്ഞയാഴ്ച വൈകുന്നേരം 5.35നായിരുന്നു ഭീകര സംഘം 53 വയസ്സുകാരനായ ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനിക്ക് നേരെ നിറയൊഴിച്ചത്. അദ്ദേഹത്തെ ഉടൻ തന്നെ അനന്തനാഗ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുൽഗാം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു അദ്ദേഹം.
ഗനിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കൊലപാതകം മൃഗീയവും നിഷ്ഠൂരവുമാണെന്നും ഉത്തരവാദികളായവർ മരണത്തിന് തയ്യാറെടുത്ത് കൊള്ളുവാനും ബിജെപി വക്താവ് അൽത്താഫ് താക്കൂർ പറഞ്ഞിരുന്നു.
Discussion about this post