മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു. മുർഷിദാബാദിലെ കാക്മരീചാറിൽ ബി എസ് എഫ് ഹെഡ് കോൺസ്റ്റബിൾ ജോൺസണാണ് സഹപ്രവർത്തകൻ ശേഖരനെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ച് മരണം വരിച്ചത്. ഇരുവരും ബി എസ് എഫ് പതിനേഴാം ബറ്റാലിയൻ അംഗങ്ങളാണ്.
ജോൺസൺ ഛത്തീസ്ഗഢ് സ്വദേശിയും ശേഖരൻ തമിഴ്നാട് സ്വദേശിയുമാണ്. ഇന്ന് രാവിലെ 6.45നായിരുന്നു സംഭവം. വെടിവെപ്പ് നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയാനിരുന്നു.
രാമ്നഗർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കേസുമായി ബന്ധപ്പെട്ട് ജോൺസണും ശേഖരനും സമൻസ് ലഭിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാഗ്വാദമാണ് ദുരന്തത്തിൽ കലാശിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബി എസ് എഫ് അറിയിച്ചു.
Discussion about this post