ഫോർട്ട് മയേഴ്‌സ്: ഫ്‌ളോറിഡയിൽ നാശം വിതച്ച ഇയാൻ ചുഴലിക്കാറ്റ് സൗത്ത് കരോലിനയിലും. വെളളിയാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. സൗത്ത് കരോലിനയിലെ ചരിത്രനഗരമായ ചാൾസ്റ്റനിൽ ഉൾപ്പെടെ കാറ്റ് കൂടുതൽ നാശമുണ്ടാക്കാൻ
സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
സൗത്ത് കരോലിനയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുളള നിർദ്ദേശത്തിന് പ്രസിഡന്റ് ജോ ബൈഡനും അംഗീകാരം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുളള ഫണ്ട് തടസമില്ലാതെ വേഗത്തിലെത്തിക്കാൻ ഇത് സഹായിക്കും.
ബുധനാഴ്ചയാണ് കാറ്റ് ഫ്‌ളോറിഡയിൽ കര തൊട്ടത്. ഫോർട്ട് മയേഴ്‌സ് നഗരത്തിന് സമീപം ശക്തമായ കാറ്റും പേമാരിയും വെള്ളപ്പൊക്കവും നേരിട്ടിരുന്നു. കെടുതികളിൽ 21 പേരോളം മരിച്ചതായാണ് റിപ്പോർട്ടുകൾ. ഫ്‌ളോറിഡയിലെ 2.6 മില്യൻ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസപ്പെട്ടതുൾപ്പെടെയുളള കെടുതികളാണ് ഇയാൻ വരുത്തിവെച്ചത്.
ഫ്‌ളോറിഡയിൽ വരുത്തിയ നാശത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് കരോലിന വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. രക്ഷാദൗത്യത്തെയും തിരച്ചിൽ സംഘത്തെയും സഹായിക്കാൻ 11 ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ട്. 90 നാഷണൽ ഗാർഡ് ട്രൂപ്പുകളെയും 2000 ത്തോളം ഉദ്യോഗസ്ഥരെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post