ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന് സംശയമുള്ളതായി പ്രമുഖ പാകിസ്താനി മാധ്യമപ്രവർത്തകൻ വജാഹത് സയീദ് ഖാന്റെ വെളിപ്പെടുത്തൽ. പാക് സൈനിക ആസ്ഥാനമായ ജനറൽ ഹെഡ്ക്വാട്ടേഴ്‌സിലെ (ജി.എച്ച്.ക്യൂ) ഉയർന്ന മൂന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എംമി അവാർഡ് നാമനിർദ്ദേശം ലഭിച്ച മാധ്യമപ്രവർത്തകന്റെ ഈ വെളിപ്പെടുത്തൽ. ഈ വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആശങ്ക മാത്രമാണെന്നും വജാഹത് വ്യക്തമാക്കിയിട്ടുണ്ട്. ജയിലിലുള്ള ഇമ്രാൻ ഖാനെ കാണാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും പാർട്ടി നേതാക്കൾക്കും അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകന്റെ ഈ അഭ്യൂഹം വലിയ ചർച്ചയായിരിക്കുന്നത്.
ഇമ്രാൻ ഖാൻ ഇപ്പോൾ നമ്മളോടൊപ്പമില്ലെന്ന് മൂന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തന്നോട് വെളിപ്പെടുത്തിയെന്നും, അതിനാലാണ് സൈന്യവും പാക് സൈനിക മേധാവിയും അദ്ദേഹത്തെ പുറ ലോകത്ത് നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നതെന്നുമാണ് വജാഹത് പുറത്തുവിട്ട യൂട്യൂബ് വീഡിയോയിൽ അവകാശപ്പെടുന്നത്. 2023 ഓഗസ്റ്റ് 5 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ അദ്ദേഹത്തിന്റെ സഹോദരിമാർക്കോ സ്വകാര്യ ഡോക്ടർമാർക്കോ അനുമതി നൽകുന്നില്ലെന്ന് പി.ടി.ഐ ആരോപിക്കുന്നുണ്ട്. ഈ വാർത്തകൾ പുറത്തുവന്നതോടെ ഇമ്രാനെ കാണാൻ അനുവദിച്ചില്ലെങ്കിൽ സെപ്റ്റംബർ 27-ന് ഇസ്ലാമാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തുമെന്നും രാജ്യവ്യാപകമായി തെരുവിലിറങ്ങുമെന്നും പി.ടി.ഐ നേതാവും ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രിയുമായ സുഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി.












