സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് കമ്പനിയിൽ നിന്ന് 380 ജീവനക്കാരെ പിരിച്ച് വിട്ട് സ്വിഗ്ഗി. ഇമെയിൽ വഴിയാണ് പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള സന്ദേശം ജീവനക്കാർക്ക് സ്വിഗ്ഗി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് പിരിച്ചുവിടുന്നതിന് കാരണമായി സ്വിഗ്ഗി പറയുന്നത്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണെന്നും, ഇതിൽ ക്ഷമ ചോദിക്കുന്നുവെന്നും സ്വിഗ്ഗി സിഇഒ ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നു.
കമ്പനിയിൽ ചില നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി ഇപ്പോഴുള്ള ടീമിന്റെ വലുപ്പം കുറയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും മികച്ച 380 ജീവനക്കാരോട് ഞങ്ങൾ വിട പറയുകയാണ്. സാധ്യമായ എല്ലാ വഴികളും പരിശോധിച്ചതിന് ശേഷം എടുത്ത തീരുമാനമാണിത്. ഇത്തരം തീരുമാനത്തിലൂടെ കടന്നു പോകേണ്ടി വന്ന നിങ്ങൾ ഓരോരുത്തരോടും ഞങ്ങൾ ക്ഷമ ചോദിക്കുകയാണ് ശ്രീഹർഷ മജെറ്റി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
സ്വിഗ്ഗിയുടെ മുന്നോട്ടുള്ള യാത്ര മികച്ചതാക്കാൻ ഏറ്റവും മികച്ച ബിസിനസ് തന്ത്രങ്ങളൊരുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറയുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്. അതിൽ നിന്ന് പൂർവ്വാധികം ശക്തിയോടെയാണ് പലരും തിരിച്ച് വരുന്നത്. ഭക്ഷണ വിതരണത്തിൽ മികച്ച മാതൃകയാണ് സ്വിഗ്ഗി സൃഷ്ടിച്ചത്. മോശം അവസ്ഥയിൽ നിന്ന് നല്ല നിലയിലേക്ക് വരാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ട്വിറ്റർ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങീ നിരവധി വൻകിട സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
Discussion about this post