ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതോടെ അടുത്തു ബന്ധുക്കൾ (മുറപ്പെണ്ണുങ്ങൾ / മുറച്ചെറുക്കന്മാർ) തമ്മിലുള്ള വിവാഹത്തിന് നിരോധനം വരുമെന്ന പ്രചാരണത്തെ തുടർന്ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നികാഹ് അപേക്ഷകളുടെ വൻ വർദ്ധനവ്. മധ്യപ്രദേശ് നിയമസഭ അടുത്തിടെ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമിക ആചാരപ്രകാരം അനുവദനീയമായ കസിൻ വിവാഹങ്ങൾക്ക് ഭാവിയിൽ നിയമതടസ്സം നേരിട്ടേക്കാമെന്ന ഭീതിയിലാണ് നിരവധി മുസ്ലിം കുടുംബങ്ങൾ നികാഹ് തിടുക്കത്തിൽ നടത്താൻ മുന്നോട്ടുവരുന്നത്. ഈ അഭ്യൂഹം പരന്നതോടെ ഭോപ്പാലിലെ ഖാസി ഓഫീസുകളിലും വഖഫ് ബോർഡ് കേന്ദ്രങ്ങളിലും നികാഹ് രജിസ്ട്രേഷനായി എത്തുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്ത വിധം ഉയർന്നതായാണ് റിപ്പോർട്ടുകൾ.
അതിനിടെ, സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന ഈ വാർത്തകൾ തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നും മധ്യപ്രദേശ് വഖഫ് ബോർഡും ഇസ്ലാമിക പണ്ഡിതന്മാരും വ്യക്തമാക്കി. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ യാഥാർത്ഥ്യം മനസ്സിലാക്കി മാത്രം തീരുമാനങ്ങളെടുക്കണമെന്നും മതനേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ അടുത്തിടെ യു.സി.സി നടപ്പിലാക്കിയ ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിലക്കപ്പെട്ട ബന്ധങ്ങളുടെ പട്ടികയിൽ കസിൻ വിവാഹങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന വാർത്തകളാണ് ഭോപ്പാലിലെ കുടുംബങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കാൻ കാരണമായത്.
ബഹുഭാര്യത്വം നിരോധിക്കുക, തലാഖ് രീതികൾക്കും നികാഹ് ഹലാലയ്ക്കും തടയിടുക, ലിവ്-ഇൻ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് മധ്യപ്രദേശ് സർക്കാർ യു.സി.സി ബിൽ സഭയിൽ പാസാക്കിയത്. കുടുംബ നിയമങ്ങളിൽ ലിംഗസമത്വവും സുതാര്യതയും ഉറപ്പുവരുത്താനാണ് നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, തങ്ങളുടെ പരമ്പരാഗത ആചാരങ്ങളെ പുതിയ നിയമം ബാധിക്കുമോ എന്ന ആശങ്ക പ്രാദേശിക തലത്തിൽ ശക്തമായി നിലനിൽക്കുകയാണ്. നിലവിലെ ജനകീയ ഭീതി പരിഹരിക്കുന്നതിനായി വഖഫ് ബോർഡും പ്രാദേശിക സമിതികളും ബോധവൽക്കരണ നീക്കങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.








