ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അവഹേളിച്ചുകൊണ്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ജെഎൻയു വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്ത് എസ്എഫ്‌ഐ. ക്യൂആർ കോഡ് വഴിയാണ് ഡോക്യുമെന്ററി വിദ്യാർത്ഥികൾക്ക് നൽകിയത്.
അനുമതിയില്ലാതെ ക്യാമ്പസിൽ പ്രദർശിപ്പിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സർവ്വകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദർശനം സർവ്വകലാശാല ക്യാമ്പസിലെ സാമുദായിക സൗഹാർദ്ദവും സമാധാനവും തകർക്കുമെന്നും അതുകൊണ്ട് പ്രദർശനത്തിന് അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
വൈകിട്ടോടെ ജെഎൻയു ക്യാമ്പസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നായിരുന്നു ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചിരുന്നത്. എന്നാൽ പ്രദർശനം തടയാനായി അധികൃതർ വൈദ്യുതി വിച്ഛേദിച്ചതായി പിന്നീട് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ ക്യൂആർ കോഡ് വിതരണം ചെയ്യുകയായിരുന്നു.
ലാപ്‌ടോപ്പിലും മറ്റുമായി വിദ്യാർത്ഥികൾ ഡോക്യുമെന്ററി കാണുന്ന ദൃശ്യങ്ങളും വിദ്യാർത്ഥി സംഘടനാ നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. അധികൃതർ ഇന്റർനെറ്റും വിച്ഛേദിച്ചതായും സർവ്വകലാശാല അധികൃതരാണ് അതിന് ഉത്തരവാദികളെന്നും ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ അയേഷി ഘോഷ് ആരോപിച്ചു.
രാത്രി ഒൻപത് മണിക്ക് ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചെങ്കിലും പ്രദർശനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥി സംഘടനകൾ.
Discussion about this post