തിരുവനന്തപുരം: നിറം മാറ്റാനൊരുങ്ങി കെഎസ്ആർടിസി. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് നീക്കം. സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പ് നിറം കുറച്ചുമാണ് പുതിയ മാറ്റം വരുത്തുന്നത്. പുതിയ നിറത്തിൽ 131 ബസുകളാണ് നിരത്തിലിറങ്ങാൻ പോകുന്നത്. മാർച്ചോടെ ഈ ബസുകൾ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
രണ്ടാം ഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകൾ നിരത്തിലിറക്കും. ഇതോടെ നിലവിൽ ഏഴ് വർഷം പഴക്കമുള്ള 237 സൂപ്പർ ഫാസ്റ്റുകളും എട്ട് വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റും.
അതേസമയം അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്സ്ആപ്പിൽ അയയ്ക്കാൻ സംവിധാനവും ഗതാഗത വകുപ്പ് ഒരുക്കിക്കഴിഞ്ഞു. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കിൽ കടുത്ത നടപടി എടുക്കാനുമാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കുഴൽമന്ദം അപകടം ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ നീക്കം. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അനാസ്ഥ കാരണമാണ് കുഴൽമന്ദത്ത് രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ രണ്ടാഴ്ച മുൻപ് പിരിച്ച് വിട്ടിരുന്നു.
Discussion about this post