സംസ്ഥാനത്ത് പ്രളയവും മഴക്കെടുതിയും രൂക്ഷമായി തുടരുമ്പോൾ സർക്കാരിന്റെ ഏകോപന പ്രവർത്തനങ്ങളിൽ വൻ വീഴ്ച സംഭവിച്ചതായി മുൻ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് തികച്ചും തെറ്റാണെന്നും, ദുരന്തനിവാരണ രംഗത്ത് മുൻ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ കണ്ടുപഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം തുറന്നടിച്ചു. ദുരന്തമുഖത്ത് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഉദ്ഘാടന ചടങ്ങുകളിലും വിരുന്ന് സത്കാരങ്ങളിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി സമയം കണ്ടെത്തുന്നത്. ഇതെല്ലാം കാണുന്ന ജനങ്ങൾ കൃത്യമായ സമയത്ത് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നന്നാവുമെന്നും പി. രാജീവ് പരിഹസിച്ചു.
“മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ഉയർന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും പടപരിവാരങ്ങളും പോയി നിൽക്കേണ്ട അവസ്ഥയാണ്. ഉദ്യോഗസ്ഥരെല്ലാം മുഖ്യമന്ത്രിക്ക് പിന്നാലെ പായുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെയും മറ്റ് ദുരന്ത മേഖലകളിലെയും ഏകോപന പ്രവർത്തനങ്ങൾ ആര് ചെയ്യും? ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഭരണകൂടം തയ്യാറാകണം,” എന്ന് പി. രാജീവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദപരമായ ഹെലികോപ്റ്റർ യാത്രയിലും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. മുൻപ് ഇടതുപക്ഷ സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ അത് വൻ ധൂർത്താണെന്ന് ആരോപിച്ച് നിയമസഭയിലും പുറത്തും ബഹളമുണ്ടാക്കിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ്. അന്ന് താൻ പറഞ്ഞ വാക്കുകൾ എന്താണെന്ന് നിലവിലെ മുഖ്യമന്ത്രി ഓർക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും പ്രകൃതിദുരന്തത്തെ നേരിടാൻ കേരളം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും, എന്നാൽ ഭരണാധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ ജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












