ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. അധിക്ഷേപ പരാമർശത്തിൽ നിന്ന് പിന്മാറുകയും, നിരുപാധികം മാപ്പ് അപേക്ഷിക്കുകയും ചെയ്തതോടെയാണ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ഖേരയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഖേര സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ” ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചു, പക്ഷേ ഇത്തരം സംഭാഷണങ്ങൾക്ക് ഒരു അതിരുണ്ട്” എന്നാണ് ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് മൂന്നംഗ ബെഞ്ച് പറഞ്ഞത്. ജസ്റ്റിസുമാരായ എംആർ ഷാ, പിഎസ് നരസിംഹ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെയാണ് ഇടക്കാല ജാമ്യത്തിൽ വിട്ടത്. ഈ മാസം 27നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഗൗതം അദാനിക്കെതിരായ വിമർശനം ഉന്നയിച്ച ഖേര പ്രധാനമന്ത്രിയുടെ പിതാവിന്റെ സ്ഥാനത്തെ പേര് മാറ്റി പറയുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ‘ഗൗതം ദാസ്’ മോദി എന്നാണ് ഖേര അഭിസംബോധന ചെയ്തത്. എന്നാൽ അത് തനിക്ക് സംഭവിച്ച നാക്ക് പിഴയാണെന്നാണ് ഖേര അഭിഭാഷകൻ മുഖേന സുപ്രീംകോടതിയെ അറിയിച്ചത്. സംഭവമുണ്ടായ ദിവസം തന്നെ ഖേര തന്റെ പരാമർശത്തിന് മാപ്പ് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് തെറ്റായിപ്പോയി. നാക്ക് പിഴ സംഭവിച്ചതാണ്. ആ പരാമർശത്തിൽ അദ്ദേഹം ഒരിക്കലും ഉറച്ച് നിൽക്കില്ല. നിരുപാധികം ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്നും” അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. പിന്നാലെയാണ് ഖേരയ്ക്ക് ജാമ്യം ലഭിക്കുന്നത്.
Discussion about this post