പാലക്കാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ നൽകിയ കോടികൾ വെട്ടിച്ച് സംസ്ഥാന സർക്കാർ. മെറ്റീരിയൽ വിഹിതമായും നിർവ്വഹണ ചിലവിനായും നൽകിയ തുകയാണ് വിതരണം ചെയ്യാതെ സർക്കാർ വെട്ടിച്ചിരിക്കുന്നത്. ബിജെപി നേതാവും തൊഴിലുറപ്പ് കുടുംബശ്രീ സെൽ സംസ്ഥാന കൺവീനറുമായ രാജീവ് കേരളശ്ശേരി ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടു.
297 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നൽകിയത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഫെബ്രുവരി ഒൻപതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തുവിട്ടിരുന്നു. കേരളത്തിന്റെ വിഹിതവും ചേർത്ത് മൂന്ന് ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യണമെന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. അല്ലാത്തപക്ഷം തുടർന്നുള്ള വിഹിതം സംസ്ഥാനത്തിന് നൽകുന്നത് തടയുമെന്ന മുന്നറിയിപ്പും ഉത്തരവിലുണ്ട്. എന്നാൽ തുക ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും സർക്കാർ ഈ പണം വിതരണം ചെയ്തിട്ടില്ലെന്ന് രാജീവ് കേരളശ്ശേരി പറയുന്നു. എത്രകാലം തുക വിതരണം ചെയ്യാതിരിക്കുന്നുവോ അതുവരെ 12 ശതമാനം പലിശ സർക്കാർ നൽകണമെന്നും ഉത്തരവിലുണ്ട്.
മാസം ഒന്ന് പിന്നിട്ടിട്ടും ഈ തുക വിതരണം ചെയ്യാത്തതിന് പിന്നിൽ സംസ്ഥാന സർക്കാരിന് ഗൂഢലക്ഷ്യം ഉണ്ടെന്ന് രാജീവ് കേരളശ്ശേരി വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളെയും ജനങ്ങളെയും കേന്ദ്രസർക്കാരിനെതിരെ തിരിയ്ക്കാനുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post