ഇറ്റാനഗർ; സൈനിക ഹെലികോപ്റ്ററായ ചീറ്റ തകർന്നുണ്ടായ അപകടത്തിൽ പൈലറ്റുമാർ മരിച്ചതായി സൂചന. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
രാവിലെയോടെ മാണ്ടലയിലായിരുന്നു അപകടം ഉണ്ടായത്. സെഞ്ചിൽ നിന്നും മിസ്സ്മറിയിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റർ. ഇതിനിടെ രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള കൺട്രോൾ റൂമിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിയോടെ ഗ്രാമവാസികളാണ് തകർന്ന നിലയിൽ ഹെലികോപ്റ്റർ കണ്ടത്.
ഉടനെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് അറിയിച്ചത് പ്രകാരം വേഗം തന്നെ സൈന്യം എത്തിയ പരിശോധന ആരംഭിച്ചിരുന്നു. ഇരുവരും രക്ഷപ്പെട്ടിരിക്കാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ വൈകീട്ടോടെ മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയാണ് അപകടം ഉണ്ടാകാൻ കാരണമായത് എന്നാണ് കരുതുന്നത്. മഞ്ഞ്മൂടിയ കാലാവസ്ഥയായിരുന്നു പ്രദേശത്ത് അനുഭവപ്പെട്ടത്. ഇത് രക്ഷാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. മരിച്ച പൈലറ്റുമാരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.
Discussion about this post