കൊൽക്കത്ത : പടിഞ്ഞാറൻ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബരുയിപൂരിൽ സംഘർഷം. വ്യാപക ആക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സർക്കാർ കേന്ദ്രസേനയെ രംഗത്തിറക്കി. 12 വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. പ്രായപൂർത്തിയാകാത്ത പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്നാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്. ക്രൂരമായ ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 26 വയസ്സുകാരനായ യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നു.
ഞായറാഴ്ച പുലർച്ചെയോടെ ബരുയിപൂരിലെ സൂര്യപൂർ പ്രദേശത്തെ ഒരു കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം അടുത്തുള്ള കടയിലേക്ക് ഭക്ഷണം വാങ്ങാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുന്നത്. വിവരമറിഞ്ഞ് നൂറുകണക്കിന് ഗ്രാമീണർ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ വന്ന പോലീസിനെ തടയുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രതിഷേധത്തിനിടയിലാണ് കേസിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ ജനക്കൂട്ടം പിടികൂടി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു ഓഫീസറെ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്നു. സീൽദാ-നാംഖാന സെക്ഷനിലെ സൂര്യപൂർ സ്റ്റേഷനിൽ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടു. കൂടാതെ പ്രധാന റോഡുകളിൽ അഞ്ച് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയും കേന്ദ്ര സേനയെയും അടിയന്തിരമായി വിന്യസിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.









