ഭൂതം ഭാവി വർത്തമാനം…ആറ്റുനോറ്റുണ്ടായ ഭാവി പ്രധാനമന്ത്രിയുടെ ഭാവി തന്നെ പരുങ്ങലിലാക്കിയപ്പോൾ സമാധാനമായല്ലോ ല്ലേ.. സകല ഉഡായിപ്പിനും കൂട്ട് നിന്ന് പൊന്നേ തേനേ എന്ന് ഓമനിച്ച് ഉപദേശിച്ച് നന്നാക്കുമ്പോൾ ഓർക്കണമായിരുന്നു നാക്ക് പിഴയ്ക്കാതിരിക്കാനുള്ള മരുന്ന് കൂടെ നൽകണമെന്ന്.
കേരളത്തിലുള്ള ഉപദേശ കമ്മറ്റിക്കാർ ഉപദേശിച്ച് ഉപദേശിച്ച് നന്നാക്കാൻ നോക്കുമ്പോഴേ പലരും വാണിംഗ് കൊടുതാണ്.. അരുത് വേണുഗോപാലാ അരുത് ചെറുക്കന് പണി വാങ്ങിച്ച് കൊടുക്കരുതെന്ന്. കൂടെ വിദൂഷക കൂട്ടങ്ങളും പരിവാരങ്ങളുമായപ്പോൾ ഇളയതലമുറക്കാരന് ആവേശം മൂത്തു.. നാക്കു പിഴച്ചു ഇപ്പോഴിതാ ആകെയുണ്ടായിരുന്ന എംപി സ്ഥാനവും തെറിക്കുന്ന മട്ടായി.
എന്തായാലും നിർഭാഗ്യവശാൽ ഞാനൊരു എംപിയാണെന്ന രാഹുലിന്റെ സങ്കടം പറച്ചിലിന് ഒരു പരിഹാരം കിട്ടി. ഭാഗ്യമുണ്ടെങ്കിൽ ആ എംപി ഭാരം തലയിൽ നിന്ന് ഒഴിവായിക്കിട്ടും. ഓൾ ദ ബെസ്റ്റ്…
ഇടയ്ക്ക് ആവേശം മൂത്ത് പല മണ്ടത്തരങ്ങളും പൊതുമദ്ധ്യത്തിൽ എഴുന്നള്ളിച്ചയാളാണല്ലോ രാഹുൽ.2014 ൽ ആർഎസ്എസ് ആണ് ഗാന്ധി ഘാതകർ എന്ന് തട്ടിവിട്ട രാഹുൽ സുപ്രീം കോടതി ചൂരലെടുത്തപ്പോഴേക്കും ഞാനൊന്നും പറഞ്ഞിട്ടില്ലേയെന്നായി. കേസിൽ നിന്ന് രക്ഷപ്പെടാൻ ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്ന് ആണയിട്ട് പറഞ്ഞൊപ്പിച്ചാണ് തടി കഴിച്ചിലാക്കാൻ നോക്കിയത്. അന്നത്തെ പോലെ എളുപ്പം രക്ഷപ്പെടാമെന്ന് കരുതിയതാണ് ഇപ്പോൾ പണി കിട്ടിയത്.
തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞത് പോലെ ഒരു സമുദായത്തെ മൊത്തം കള്ളന്മാരെന്ന് അധിക്ഷേപിച്ചാണ് രാഹുൽ പണി പാലും വെള്ളത്തിൽ വാങ്ങിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
നാലു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിൽ രാഹുൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് വിധിക്കുകയുമായിരുന്നു. മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശമെന്ന നിലയിൽ സൂറത്ത് കോടതി 30 ദിവസത്തേക്ക് വിധി മരവിപ്പിച്ചിരിക്കുകയാണ്. അതായത് രാഹുലിന്റെ എംപി സ്ഥാനം ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്ന് സാരം. മാനനഷ്ടക്കേസോ രണ്ട് വർഷത്തെ തടവ് ശിക്ഷയോ മേൽക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കിൽ നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന് എംപി സ്ഥാനം നഷ്ടപ്പെടുമെന്ന് തീർച്ച.
ജനപ്രാതിനിത്യ നിയമം സെക്ഷൻ 8(3) പ്രകാരം നോക്കുകയാണെങ്കിൽ രാഹുലിന്റെ കസേര തെറിക്കാനുള്ള സാധ്യതകളേറെയാണ്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 8(3) പ്രകാരം അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് വിധിച്ചിരിക്കുന്നത്.
മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.ഇത് മാത്രമല്ല ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും ഉണ്ടാവില്ല.2013 ജൂലൈ 13ന് സുപ്രീം കോടതി പരിഗണിച്ച ലില്ലി തോമസ് vs ഇന്ത്യാ ഗവൺമെൻറ് കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ തോൽക്കില്ല, രാഹുൽ മാപ്പ് പറയില്ല, രാഹുൽ പേടിക്കില്ല, രാഹുൽ ഇരുട്ടത്ത് ചോറു കഴിച്ച് വെളിച്ചത്തുറങ്ങില്ല തുടങ്ങിയ തള്ളുകളാണ് ഇപ്പോൾ അനുയായികൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത്. രാഹുലല്ല ആരായാലും നാക്കിനെല്ലില്ലെങ്കിൽ പണി കിട്ടും. പഴയ ഭരണ കുടുംബമാണ് , ഇന്ദിരാജിയുടെ കൊച്ചു മകനാണ് .. ഇതൊന്നും ഇന്നത്തെ കാലത്ത് വിലപ്പോവില്ല .. ഉപ്പു തിന്നാൽ വെള്ളം കുടിക്കും .. അതിപ്പോ രാഹുലായാലും കുടിച്ചേ മതിയാകൂ .. രാഹുൽ രാജ്യം മുഴുവൻ നടന്ന് കോൺഗ്രസിനു വോട്ട് ചോദിക്കുന്നത് പ്രതീക്ഷിച്ച ബിജെപിക്കാരാണിപ്പോൾ വിഷമത്തിലായത്. അവരുടെ നമ്പർ വൺ തിരഞ്ഞെടുപ്പ് താരത്തെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിജെപിക്കാർ.. എന്തായാലും വയനാടിന് എം.പിയെ നഷ്ടപ്പെടാതിരിക്കട്ടെ, ബിജെപിക്ക് അവരുടെ താര പ്രചാരകനേയും
Discussion about this post