മുംബൈ : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവലിന്റെ സംഭാവനകൾക്ക് ഇന്ത്യൻ ചരിത്രത്തിൽ എന്നും തിളക്കമാർന്ന സ്ഥാനം ഉണ്ടായിരിക്കുമെന്നും ഭാവിയിൽ ഇന്ത്യയുടെ സുരക്ഷാ ചരിത്രം എഴുതപ്പെടുമ്പോൾ അദ്ദേഹത്തിനായി ഒരു ‘ സുവർണ്ണ താൾ’ മാറ്റിവെക്കേണ്ടി വരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചു. പുനെയിൽ നടന്ന ചടങ്ങിൽ 2026-ലെ വിശിഷ്ടമായ ‘ലോകമാന്യ തിലക് ദേശീയ പുരസ്കാരം’ അജിത് ഡോവലിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകന്റെ 106-ാം ചരമവാർഷികത്തോടനുബന്ധിച്ച് ലോകമാന്യ തിലക് സ്മാരക് ട്രസ്റ്റാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
നരേന്ദ്ര മോദി സർക്കാരിന്റെ വിദേശ-സുരക്ഷാ നയങ്ങൾക്ക് ‘ഉറച്ച നട്ടെല്ല്’ നൽകുന്നതിൽ അജിത് ഡോവൽ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. താൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ 13 പരമ്പര സ്ഫോടനങ്ങളുടെ അന്വേഷണത്തിൽ ഡോവൽ നൽകിയ തന്ത്രപരമായ നിർദ്ദേശങ്ങൾ നിർണ്ണായകമായിരുന്നുവെന്ന് ഷാ അനുസ്മരിച്ചു. തിലകന്റെ ഭയരഹിതമായ ദേശീയതാ വീക്ഷണവും ഇന്നത്തെ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുമതി സ്വീകരിച്ചുകൊണ്ട്, രാജ്യതാല്പര്യങ്ങൾക്ക് വ്യക്തിപരമായ താത്പര്യങ്ങളേക്കാൾ മുൻഗണന നൽകണമെന്ന ലോകമാന്യ തിലകന്റെ ആശയങ്ങൾ പുതുതലമുറ മാതൃകയാക്കണമെന്ന് അജിത് ഡോവൽ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത ഭാരതത്തിലേക്ക് കുതിക്കുന്ന രാജ്യത്തിന്റെ പുരോഗതിയിൽ ഓരോ പൗരനും സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.








