ന്യൂഡൽഹി : ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് സമീപം പൊതു ശുചിമുറികൾ നിർമ്മിക്കാൻ തീരുമാനിച്ച് ഡൽഹി ഭരണകൂടം. പ്രദേശത്ത് ശൗചാലയം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഭരണകൂടം അനുമതി നൽകിയത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുകെ സർക്കാർ തീരുമാനത്തെ എതിർത്തതായാണ് വിവരം.
ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ രാജാജി മാർഗിലെ വസതിക്ക് സമീപം പൊതു ടോയ്ലറ്റ് വേണമെന്ന ആവശ്യമാണ് ഉയർന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ യുകെ സർക്കാർ ഈ തീരുമാനത്തെ എതിർക്കുകയാണ്.
ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഓഫീസിന്റെയും ഹൈക്കമ്മീഷണറുടെ വസതിയുടെയും പുറത്തുള്ള സുരക്ഷ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഇത്. കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തിരുന്നു.
ചാണക്യപുരി ഡിപ്ലോമാറ്റിക് എൻക്ലേവിലെ ശാന്തിപഥിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ബങ്കറുകളും നീക്കം ചെയ്തതിന് പുറമെ ഡൽഹി പോലീസിന്റെ സംഘവും പിസിആർ വാനുകളും പിൻവലിച്ചിരുന്നു. ല്യൂട്ടിയൻസ് ഡൽഹി ഏരിയയിലെ രാജാജി മാർഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ വസതിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഡൽഹി പോലീസ് നീക്കം ചെയ്തു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സുരക്ഷിത മേഖലയിലാണെന്നും അധിക സുരക്ഷാ നടപടികളുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ അഭിപ്രായമെന്നാണ് റിപ്പോർട്ട്.
Discussion about this post