ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് നോയിഡ സ്വദേശിനിയായ റുചിക സിംഗ് രംഗത്ത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് തലകുനിച്ച്, കൈകൾ കൂപ്പി മാപ്പപേക്ഷിക്കുന്ന വീഡിയോ ഇവർ പുറത്തുവിട്ടത്. തനിക്ക് വെറും 15 വയസ്സ് മാത്രമാണുള്ളതെന്നും മറ്റ് പ്രതിഷേധക്കാരുടെ സ്വാധീനത്തിലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നും വീഡിയോയിൽ ഇവർ അവകാശപ്പെടുന്നു.
“ഞാൻ സുഹൃത്തിനൊപ്പം ഡൽഹിയിലെ കൊണാട്ട് പ്ലേസ് സന്ദർശിക്കാൻ പോയതായിരുന്നു. അവിടെ ഒരു പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ആളുകൾ പ്രധാനമന്ത്രിക്കെതിരെ വളരെ മോശമായി സംസാരിക്കുന്നുണ്ടായിരുന്നു. അവരെന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ അവരുടെ സ്വാധീനത്തിൽപ്പെട്ടുപോയി. ആവേശത്തിൽ ഞാൻ പലതും വിളിച്ചുപറഞ്ഞു. എനിക്ക് വെറും 15 വയസ്സ് മാത്രമാണുള്ളത്,” റുചിക വീഡിയോയിൽ പറയുന്നു.
“ഞാൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണ്. വളരെ മോശമായാണ് ഞാൻ സംസാരിച്ചത്. എന്നാൽ ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല. ആ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ളതല്ല. രാജ്യത്തോട് മുഴുവൻ ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്ക് തലയുയർത്തി നോക്കാൻ പോലുമാകുന്നില്ല. ദയവായി എന്നോട് ക്ഷമിക്കണം,” അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ഇവർക്ക് 15 വയസ്സ് മാത്രമാണുള്ളത് എന്ന വാദം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. അഭിഭാഷകയായ സ്മൃതി സിംഗിന്റെ പരാതിയിൽ നോയിഡ എക്സ്പ്രസ് വേ പൊലീസ് രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ പ്രകാരം, യുവതിക്ക് നോയിഡയിലെ സെക്ടർ 150-ൽ ഈ വർഷം ജനുവരിയിൽ വാങ്ങിയ ഒരു ഫ്ലാറ്റുണ്ടെന്നും ഇവർ ഫരീദാബാദിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്,.
കുറ്റകൃത്യം നടന്നത് ഡൽഹിയിലായതിനാൽ നോയിഡയിൽ രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിന് കൈമാറിയിരിക്കുകയാണ്. ബി.എൻ.എസ് (BNS) സെക്ഷൻ 352, 353(1), 356(1) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തെത്തി. തനിക്കെതിരെയും തന്റെ അന്തരിച്ച അമ്മയ്ക്കെതിരെയുമുള്ള ഈ അധിക്ഷേപം ഒരു ‘സാംസ്കാരിക ആഘാതം’ (cultural shock) ആണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. എങ്കിലും ഈ വിഷയത്തിൽ ശിക്ഷാനടപടികൾ ഒഴിവാക്കണമെന്നും, ഇത്തരം ചെറുപ്പക്കാരെ ശിക്ഷിക്കുകയല്ല മറിച്ച് ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചു. കോടതി കേസുകളും ക്രിമിനൽ നടപടികളും കൊണ്ടുമാത്രം ഇതിന് പിന്നിലെ വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.








