ന്യൂഡൽഹി: ഇലക്ട്രോണിക് യുദ്ധ സംവിധാനത്തിനായുള്ള കരാറിൽ ഏർപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഹിമശക്തി പദ്ധതിയ്ക്ക് കീഴിലാണ് പുതിയ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. 3,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്.
പൊതുമേഖലാ കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഈ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹിമശക്തി പദ്ധതിയ്ക്ക് കീഴിൽ കരസേനയ്ക്കും വ്യോമസേനയ്ക്കുമുള്ള ഇലക്ട്രോണിക് ആയുധ സംവിധാനങ്ങളാണ് നിർമ്മിക്കുന്നത്. കരസേനയ്ക്കായുള്ള സിഐഇഡബ്ല്യുഎസ്, വ്യോമസേനയ്ക്കായി ജിബിഎംഇഎസ് എന്നിവയാണ് നിർമ്മിക്കുന്നത്. ജിബിഎംഇഎസിന്റെ ആദ്യ യൂണിറ്റ് 2018 ൽ വ്യോമ സേനയ്ക്ക് കൈമാറിയിരുന്നു. ഒരു കൺട്രോൾ സ്‌റ്റേഷൻ, മൂന്ന് റിസീവിംഗ് സ്‌റ്റേഷനുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ചൈനയുടെ ഭീഷണി ലഡാക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിരോധ രംഗത്ത് നിർണായകമായേക്കാവുന്ന തന്ത്രപ്രധാന കരാറിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നത്. കൂടുതൽ സംവിധാനങ്ങൾ സേനകളുടെ ഭാഗമാകുന്ന സാഹചര്യത്തിൽ കരയിലെയും കടലിലെയും വെല്ലുവിളികളെ ഒരുപോലെ ശക്തമായി നേരിടാനാകും.
ഇന്ത്യൻ പ്രതിരോധ രംഗത്തെ നിർമ്മാണ മേഖലയിൽ കൂടുതൽ അവസരം സൃഷ്ടിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതിയാണ് ഹിമശക്തി. പ്രതിവർഷം മൂന്ന് ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സർവ്വ മേഖലയിലും സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടുള്ള ആത്മനിർഭർ ഭാരത് എന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഹിമശക്തി.
Discussion about this post