ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് ജനാധിപത്യ ഉച്ചകോടിയുടെ നേതൃതല പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ പ്രചാരത്തിൽ വരുന്നതിനും മുൻപേ തിരഞ്ഞെടുപ്പ് എന്നത് പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്നു. സ്വന്തം നേതാവിനെ സ്വയം തിരഞ്ഞെടുക്കുക എന്നത് ഇതിഹാസമായ മഹാഭാരത കാലഘട്ടത്തിൽ പോലും പൗരന്റെ പ്രാഥമിക അവകാശമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശാലമായ നയതന്ത്ര സംവിധാനങ്ങളിൽ അധിഷ്ഠിതമായിരുന്നു പ്രാചീന ഭാരതത്തിലെ അധികാര വികേന്ദ്രീകരണം. വേദങ്ങളിൽ ഇതിന്റെ തെളിവുകളുണ്ട്. പരമ്പരാഗതമായ അധികാര കൈമാറ്റ രീതിക്ക് പുറമേ, ജനഹിതാധിഷ്ഠിതമായ ഭരണകൂടങ്ങളും പ്രാചീന ഇന്ത്യയിൽ നിലനിന്നിരിന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം‘ എന്ന നയം രൂപികൃതമായിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജീവിതശൈലീ മാറ്റങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിലായാലും, സംഭരണ- വിതരണം ശാസ്ത്രീയമാക്കി ജലദൗർലഭ്യം പരിഹരിക്കുന്നതിലായാലും, ഏവർക്കും പാചകവാതകം ലഭ്യമാക്കുന്നതിലായാലും, രാജ്യത്തിന്റെ എല്ലാ മുന്നേറ്റങ്ങളിലും ഇന്ത്യൻ പൗരന്മാരുടെ സംഘടിതമായ പരിശ്രമങ്ങൾ കാണാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് കാലഘട്ടത്തിലും ഇന്ത്യയുടെ പ്രതികരണം ജനകീയമായിരുന്നു. 2 ബില്ല്യൺ ഡോസ് ഇന്ത്യൻ നിർമ്മിത വാക്സിനുകൾ വിതരണം ചെയ്യാൻ സാധിക്കുക എന്നത് യാഥാർത്ഥ്യമാക്കിയത് ജനങ്ങളുടെ പിന്തുണയോടെ ആയിരുന്നു. ഇന്ത്യയുടെ ‘വാക്സിൻ മൈത്രി‘ പദ്ധതിയുടെ ഭാഗമായി, ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ ലോകത്താകമാനം വിതരണം ചെയ്യാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന അർത്ഥം വരുന്ന വസുധൈവ കുടുംബകം എന്ന തത്വമാണ് ഇന്ത്യയെ നയിക്കുന്നത്. നിരവധി ആഗോള പ്രതിസന്ധികൾക്കിടയിലും, ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. ലോക ജനാധിപത്യത്തിനുള്ള ഏറ്റവും മികച്ച പരസ്യവും ഇതു തന്നെയാണ്. ജനാധിപത്യമാണ് പരമ പ്രധാനം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്ക് പുറമേ അമേരിക്ക, കോസ്റ്റ റീക്ക, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സാംബിയ എന്നിവരും സഹ ആഥിതേയത്വം വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിയെ അടുത്ത ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിർച്വലായി അഭിസംബോധന ചെയ്യും.
Discussion about this post