ന്യൂഡൽഹി: നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദ കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെയാണ് കെജ്രിവാളിൻറെ വിവാദ പ്രസ്താവന. നിരക്ഷരനും വിദ്യാഭ്യാസം കുറഞ്ഞതുമായ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു
പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. എന്നാൽ കെജ്രിവാളിൻറെ ആവശ്യം കോടതി തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പിഎംഒയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും (പിഐഒ) ഗുജറാത്ത് സർവകലാശാലയിലയോടും ഡൽഹി സർവകലാശാലയിലെ പിഐഒമാരോടും നിർദേശിച്ച ചീഫ് ഇൻഫർമേഷൻ കമ്മിഷന്റെ 2016ലെ ഉത്തരവും കോടതി റദ്ദാക്കി.
ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ആണ് ഹർജി പരിഗണിച്ചത്. മോദിയുടെ വിദ്യാഭ്യാസ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. അവ്യക്തത നീക്കാൻ മോദിയുടെ ബിരുദം പരസ്യമായി ലഭ്യമാക്കണമെന്നായിരുന്നു അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
ഹർജി റദ്ദാക്കിയതിന് പിന്നാലെ കെജ്രിവാളിന് 25,000 രൂപ പിഴയും കോടതി ചുമത്തി. നാലാഴ്ചയ്ക്കകം മുഖ്യമന്ത്രി കെജ്രിവാൾ ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ പണം നിക്ഷേപിക്കണം. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ അഭിഭാഷകൻ പെർസി കവീനയുടെ അപേക്ഷയും ജഡ്ജി വൈഷ്ണവ് തള്ളി.
പ്രധാനമന്ത്രി മോദിയുടെ മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ) ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം (ആർടിഐ) വെളിപ്പെടുത്താൻ സ്ഥാപനത്തെ നിർബന്ധമാക്കിയ സിഐസി വിധി തള്ളണമെന്നുള്ള ഗുജറാത്ത് സർവകലാശാലയുടെ ഹർജിയും ഹൈക്കോടതി അംഗീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അറിയുന്നത് തന്റെ അവകാശമാണെന്നാണ് വിധി വന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ പ്രതികരിച്ചത്. “രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണെന്നും കെജ്രിവാൾ വ്യക്തമാക്കി.
കോടതി വിധിക്ക് പിന്നാലെ ബിജെപിയും കെജ്രിവാളിനെതിരെ പരിഹാസവുമായി രംഗത്തെത്തി.”നുണ പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും പ്രധാനമന്ത്രി കസേരയ്‌ക്കെതിരെ അപവാദം ഉന്നയിക്കുകയും ചെയ്യുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി കെജ്രിവാൾ ശക്തമായ മത്സരത്തിലാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു .
Discussion about this post