ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്റെ സർവീസ് ജീവിതത്തിന്റെ തുടക്കത്തിൽ സിക്കിം അതിർത്തിയിൽ നേരിട്ട അതീവ ഗുരുതരമായ ഒരു രഹസ്യാന്വേഷണ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തി. ഇരുപതുകളിലെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കെ സിക്കിമിലെ രഹസ്യാന്വേഷണ ചുമതലയുമായി പ്രവർത്തിക്കുന്ന കാലത്താണ് ഈ സംഭവം നടന്നത്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായി അദ്ദേഹം അതിർത്തി മേഖലയിലേക്ക് അയച്ച സംഘം എട്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ ഉദ്യോഗസ്ഥരുടെ ജീവനെക്കുറിച്ച് വലിയ ആശങ്ക ഉയരുകയായിരുന്നു.
പിന്നീട് ആസ്ഥാനത്തുനിന്നുള്ള ഫോൺ കോളിലൂടെയാണ് ഈ ഉദ്യോഗസ്ഥരെ ചൈനീസ് സൈന്യം പിടികൂടി ചോദ്യം ചെയ്യുകയാണെന്ന ഞെട്ടിക്കുന്ന വിവരം ഡോവൽ അറിയുന്നത്. നയതന്ത്ര തലത്തിലെ ഇടപെടലുകളെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥരെ ചൈന മോചിപ്പിച്ചെങ്കിലും അവർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു തിരിച്ചെത്തിയത്. ഈ വീഴ്ചയോടെ തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്നും പുതിയ മറ്റൊരു ജോലി കണ്ടെത്തേണ്ടി വരുമെന്നും താൻ ഭയന്നിരുന്നതായി ഡോവൽ ഓർത്തെടുത്തു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ആസ്ഥാനത്തുനിന്ന് നൽകിയ ഭൂപടങ്ങളിലും രേഖാചിത്രങ്ങളിലും വന്ന തെറ്റുകളാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്ന് കണ്ടെത്തി ഡോവലിനെ കുറ്റവിമുക്തനാക്കി. റൂർക്കി ഐ.ഐ.ടിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് കരിയറിൽ നേരിട്ട വലിയ തിരിച്ചടികളെ എങ്ങനെ മറികടക്കാമെന്ന് വിദ്യാർത്ഥികൾക്ക് വിശദീകരിക്കാൻ അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. തനിക്ക് ലഭിച്ച ചില വഴികാട്ടി ഉപദേശങ്ങളും ജീവിതത്തിൽ എവിടെയാണെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും വ്യക്തമായ ധാരണ വേണമെന്ന പാഠവും ഈ സംഭവത്തിലൂടെ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.









