ന്യൂഡൽഹിയിൽ നടന്ന എ.ജി. നൂറാനി അനുസ്മരണ പ്രഭാഷണത്തിനിടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നടത്തിയ പരാമർശങ്ങൾ രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി കമ്മ്യൂണിസമല്ല മറിച്ച് വലതുപക്ഷ ഹൈന്ദവ വർഗീയതയാണെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് അൻസാരി സംസാരിച്ചത്. അന്തരിച്ച പ്രമുഖ നിയമജ്ഞനും ചരിത്രകാരനുമായ എ.ജി. നൂറാനിയുടെ ‘ദി ആർ.എസ്.എസ്: എ മെനസ് ടു ഇന്ത്യ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നിലവിൽ രാജ്യത്ത് മതേതര ദേശീയത തകർക്കപ്പെടുകയും പകരം സംസ്‌കാരിക ദേശീയത അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് വിജയങ്ങളെ മതപരമായ ഭൂരിപക്ഷമാക്കി ചിത്രീകരിച്ച് അധികാരം പിടിച്ചെടുക്കാനാണ് ചില വിഭാഗങ്ങൾ ശ്രമിക്കുന്നതെന്ന് അൻസാരി ആരോപിച്ചു. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും നിയമവാഴ്ചയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇത്തരം അപകടകരമായ പ്രവണതകളെ രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന നൂറാനിയുടെ നിരീക്ഷണവും അൻസാരി പ്രസംഗത്തിൽ പങ്കുവെച്ചു.
എന്നാൽ അൻസാരിയുടെ പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് ദേശീയ വിരുദ്ധ ശക്തികളെയും വിദേശ അധിനിവേശക്കാരെയും പിന്തുണയ്ക്കുന്ന പാർട്ടിയാണെന്ന് ബിജെപി വക്താക്കൾ കുറ്റപ്പെടുത്തി. മുൻപ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങളുടെ തുടർച്ചയാണ് അൻസാരിയുടെ പ്രസംഗമെന്ന് ബിജെപി ആരോപിച്ചു. പഴയകാല ചരിത്ര സംഭവങ്ങളെയും നെഹ്‌റൂവിയൻ ആശയങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ബിജെപി തിരിച്ചടിച്ചു.










