ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1800ലധികം പേർക്ക് പരിക്കേറ്റു, ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുന്നതായാണ് വിവരം. പ്രദേശത്തെ ആശുപത്രികൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചത് ചികിത്സ തേടുന്നതിനും തടസ്സമാകുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾക്കും ഭക്ഷണത്തിനും ഉൾപ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യമാണ് ഒടുവിൽ വലിയ ആക്രമണമായി പൊട്ടിത്തെറിച്ചത്. അധികാരം പിടിക്കാനുള്ള പോരാട്ടം നിർത്തി ഇരുപക്ഷവും രമ്യതയിലേക്കു നീങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
സുഡാന്റെ പല മേഖലകളിലും കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. വൈദ്യുതിയും പല മേഖലകളിലും വിച്ഛേദിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലുമാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ആക്രമണം മൂർച്ഛിച്ചതിന് പിന്നാലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിനെ കലാപസംഘമായി മുദ്രകുത്തി സുഡാൻ പിരിച്ചു വിട്ടു. എന്നാൽ ഇത് ബാധകമല്ലെന്ന് വ്യക്തമാക്കി ആർഎസ്എഫ് സൈന്യത്തിന് നേരെയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post