ഭീകരവാദ സംഘടനയായ ഐസിസിനോടുള്ള (ISIS) തീവ്രമായ ആരാധനമൂത്ത് തങ്ങൾ പഠിക്കുന്ന സ്കൂളിൽ കത്തിയുമായി കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട മൂന്ന് കൗമാരക്കാരെ സിംഗപ്പൂർ പോലീസ് പിടികൂടി. 14 നും 19 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. രാജ്യത്തിന്റെ കർശനമായ ആഭ്യന്തര സുരക്ഷാ നിയമം (ISA – Internal Security Act) ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മേയ് മാസത്തിൽ സംഘത്തിലെ 14 വയസ്സുകാരനെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഭീകരാക്രമണ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്.
സ്കൂളിലെ അമുസ്ലീങ്ങളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ പട്ടിക തയ്യാറാക്കി ജൂൺ, ജൂലൈ മാസങ്ങളിലായി പരക്കെ ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതിനായി 21 പേജുള്ള വിശദമായ നയരേഖയും ഇവർ തയ്യാറാക്കിയിരുന്നു. ഏതൊക്കെ ആയുധങ്ങൾ ഉപയോഗിക്കണം, ആരെയൊക്കെ ആദ്യം ലക്ഷ്യമിടണം, എങ്ങനെ ആക്രമണം നടത്തണം എന്നിവയെല്ലാം ഈ രേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെടുത്തു. വൻ കൂട്ടക്കൊലകൾ നടത്തിയ അന്താരാഷ്ട്ര ഭീകരരോടും ഐസിസ് ആശയങ്ങളോടും ഇവർക്ക് കടുത്ത അഭിനിവേശമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
വിദ്യാർത്ഥികളിലൊരാൾ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ വിവരം സ്കൂൾ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സമയോചിതമായ ഇടപടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഓൺലൈൻ വഴിയാണ് കുട്ടികൾ ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായതെന്നാണ് വിവരം. അക്രമവാസനയും തീവ്രവാദ ചിന്തകളും വച്ചുപുലർത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും സൈബർ സുരക്ഷ ശക്തമാക്കാനും സംഭവത്തെ തുടർന്ന് സിംഗപ്പൂർ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.












