പ്രയാഗ്രാജ്: അതീഖ് അഹമ്മദിന്റേയും സഹോദരൻ അഷ്‌റഫിന്റേയും കൊലപാതകങ്ങൾക്ക് പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇരുവരും വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ സ്ഥലം മാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നത്. എസിപി നർസിംഗ് നാരായൺ സിംഗിനെയാണ് ലഖ്നൗ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്.
പ്രയാഗ്രാജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി മഹേന്ദ്ര സിംഗ് ദിയോയ്ക്ക് ചുമതല നൽകി. കസ്റ്റഡിയിലിരിക്കെ വൈദ്യ പരിശോധനകൾക്കായി കൊണ്ടു പോകുന്ന വഴിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. അതേസമയം അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും മൂന്ന് യുവാക്കൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ യുപി ഡിജിപിക്കും, പ്രയാഗ്രാജ് പോലീസ് കമ്മീഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ഇത് സംബന്ധിച്ചുള്ള കേസ് പരിഗണിച്ചത്. നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രയാഗ്രാജിലെ കോൾവിൻ ആശുപത്രിക്ക് സമീപം അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചത്. മൂന്ന് യുവാക്കൾ മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയാണ് കൊലപാതകം നടത്തിയത്.
Discussion about this post