സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങളും വലിയ ഭീകരാക്രമണങ്ങളും ലക്ഷ്യമിട്ട പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ‘ഷെഹ്‌സാദ് ഭട്ടി’ ഭീകര ശൃംഖലയെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പൂർണ്ണമായി തകർത്തു. 14 സംസ്ഥാനങ്ങളിലായി നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ ഭീകരസംഘത്തിന്റെ പദ്ധതികൾ പരാജയപ്പെടുത്തിയതായും 200-ലധികം ഭീകരരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഭീകര ശൃംഖല ആസൂത്രണം ചെയ്ത ആക്രമണങ്ങൾ ചെറുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന പൊലീസുമായി തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചാണ് ആഗസ്റ്റ് 12-ന് രാജ്യവ്യാപക പരിശോധനകൾ നടത്തിയത്. ഓപ്പറേഷനിൽ 14 സംസ്ഥാനങ്ങളിലായി ആകെ 253 പേരെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് (62), ഹരിയാന (52), ഡൽഹി (51), പഞ്ചാബ് (44), രാജസ്ഥാൻ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കർണാടക, ഗുജറാത്ത്, ബിഹാർ (3 വീതം), തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം (2 വീതം) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ. ഇതിന് പിന്നാലെ ഡൽഹിയിലും കർണാടകയിലും പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെഹ്‌സാദ് ഭട്ടി ഭീകര ശൃംഖല ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾക്കും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയിരുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾ, പ്രതിരോധ സ്ഥാപനങ്ങൾ, പ്രമുഖ ആരാധനാലയങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും ചാരപ്രവർത്തനങ്ങൾക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിമിനലുകൾക്ക് ഇവർ വൻതോതിൽ പണം നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം , ഭാരതീയ ന്യായ സംഹിത, ആംസ് ആക്ട്, എൻഡിപിഎസ് ആക്ട്, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം ഈ ശൃംഖലയ്‌ക്കെതിരെ ഇതുവരെ 80-ലധികം എഫ്‌ഐആറുകളും 200-ലധികം അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരരിൽ നിന്ന് ഐഇഡികൾ, പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, രഹസ്യ വിവരശേഖരണത്തിന് ഉപയോഗിച്ച സിസിടിവി ക്യാമറകൾ എന്നിവ വൻതോതിൽ പിടിച്ചെടുത്തു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ അതിർത്തി കടന്നുള്ള ഭീകരതയുടെ ആസൂത്രണങ്ങളെ പൂർണ്ണമായി ഇല്ലാതാക്കിക്കൊണ്ട് സുരക്ഷാ സേന രാജ്യത്ത് കർശന ജാഗ്രത തുടരുകയാണ്.











