തിരുവനന്തപുരം: ഭാരതീയ ദർശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കർമ്മയോഗി ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റേജ് (IISH) സ്ഥാപകനാണ്
1982 മുതൽ 25 വർഷക്കാലം സിഎസ്‌ഐആറിൽ സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു. 1993-94 കാലഘട്ടത്തിൽ കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ദേശീയ അന്തർദേശീയ ശാസ്ത്ര ജേർണലുകളിൽ അൻപതോളം റിസർച്ച് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് ആറ് പേറ്റന്റുകൾ നേടി. ശാസ്ത്രത്തിനും സംസ്‌കാരത്തിനും നൽകിയ പ്രചാരം മാനിച്ച് പതിമൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു.
ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയും ലേഖങ്ങളിലൂടെയും ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും പ്രചരിപ്പിക്കുന്നതിൽ സർവധാ മുഴുകിയിരുന്ന ഡോക്ടർ ഗോപാലകൃഷ്ണൻ ദേശീയ ആത്മീയ ചിന്താധാരകളുടെ ആധുനിക വായനയ്ക്ക് നൽകിയ സംഭാവനകൾ അമൂല്യമാണ്. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ശാസ്ത്രജ്ഞനായ അദ്ദേഹം തന്റെ പാണ്ഡിത്യം കൊണ്ട് പുത്തൻ തലമുറക്ക് പകർന്നു നൽകിയിട്ടുള്ള ദാർശനിക ദിശാബോധം അതുല്യമാണ്.
Discussion about this post