കാബൂൾ : പോലീസിൽ ചേർന്നതിന് അഫ്ഗാനിസ്ഥാനിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ. രണ്ട് വയസുകാരിയായ മകളെയുമെടുത്ത് താലിബാൻ ഭീകരരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടോടി ഇന്ത്യയിലെത്തിയ ഖത്തേര ഹശ്മിയാണ് തനിക്ക് നേരിടേണ്ടി വന്ന കൊടും ക്രൂരതകൾ വിവരിച്ചത്. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ തന്റെ ജീവതം തന്നെ തകർക്കിരിക്കുകയാണെന്ന് ഹശ്മി പറഞ്ഞു.
”ഏഴാം വയസിലാണ് വളരെ മുതിർന്ന് ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചത്. 12 ാം വയസിൽ വിവാഹിതയായി. സ്‌കൂളിൽ പോകണമെന്നും വിദ്യാഭ്യാസം നേടണമെന്നുമെല്ലാം ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒന്നും നിറവേറ്റാനായില്ല. തുടർന്നാണ് അഫ്ഗാൻ പോലീസിൽ ചേരാൻ തീരുമാനിച്ചത്. ഈ ആഗ്രഹവും മനസിൽ വെച്ച് നിരവധി വാതിലുകൾ മുട്ടി, എന്നാൽ ആരും സഹായിച്ചിട്ടില്ല. തുടർന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയ ശേഷമാണ് പോലീസിൽ ചേർന്നത്. അപ്പോൾ തന്നെ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു.” ഹശ്മി പറഞ്ഞു.
” 2020 ആദ്യമാണ് ഈ സംഭവം നടക്കുന്നത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ കൈയ്യേറാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഞാൻ പോലീസിൽ ചേർന്ന് ഒന്നര വർഷം പോലുമായിരുന്നില്ല. ഒരു ദിവസം വൈകീട്ട് പോലീസ് സ്‌റ്റേഷനില് നിന്ന് മടങ്ങുന്ന നേരത്താണ് താലിബാൻ ഭീകരർ എനിക്ക് നേരെ വെടിയുതിർത്തത്. അന്ന് ഞാൻ ഗർഭിണിയായിരുന്നു. ആ പരിഗണന പോലും നൽകാതെ അവരെന്നെ ആക്രമിച്ചു. 10 തവണ എന്നെ കുത്തി. ബോധരഹിതയായി വീണ എന്റെ കണ്ണുകൾ അവർ ചൂഴ്‌ന്നെടുത്തു.
അഞ്ച് ദിവസങ്ങൾക്ക് ശേഷം ബോധം വന്നപ്പോൾ കണ്ണിലാകെ ഇരുട്ടായിരുന്നു. എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ ഇപ്പോഴും സാധിക്കുന്നില്ല. ആദ്യത്തെ ശമ്പളം എനിക്ക് കാണാൻ കഴിഞ്ഞില്ല.” അവർ പറഞ്ഞു.
ഹശ്മിയുടെ ദേഹത്ത് വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകൾ ഇപ്പോഴും കാണാം. നേരത്തെ ഇത് എപ്പോഴും വേദനിക്കുമായിരുന്നു. എന്നാൽ ഇപ്പോഴിത് ശീലമായെന്ന് യുവതി പറഞ്ഞു.
”നിരവധി തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്. എന്നാൽ മകളെക്കുറിച്ചുള്ള ചിന്തകൾ തന്നെ പിന്തരിയിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ ആരും ജോലിക്ക് വിടാറില്ല. വീട്ടിൽ നിന്ന് തന്നെ അവരെ വിലക്കും. വീട്ടുകാരെയും എതിർത്ത് പോയാൽ താലിബാൻകാർ ഭീഷണി ആരംഭിക്കും. അതും അനുസരിച്ചില്ലെങ്കിൽ അവർ ആക്രമിക്കുമെന്ന് യുവതി പറഞ്ഞു.
Discussion about this post