ന്യൂഡൽഹി: വിവാഹമോചനത്തിന് ഏകീകൃതനിയമം വേണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ. ലിംഗ-മത നിഷ്പക്ഷമായ വിവാഹമോചനത്തിനായി നിയമം രൂപീകരിക്കണമെന്നാണ് ഹസിന്റെ ആവശ്യം. തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് നൽകി.
ഹർജി തലാഖ് ചോദ്യം ചെയ്തുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ കോടതി മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ,ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേന്ദ്ര സർക്കാർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി കേസിൽ കക്ഷിയായിട്ടുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.
മുസ്ലീം വ്യക്തിനിയമങ്ങൾ (ശരീഅത്ത്) പ്രകാരം പിന്തുടരുന്ന ക്രൂരമായ ആചാരങ്ങളുടെ ദുരുപയോഗത്തിന് വിധേയയായ, പീഡിതയായ ഭാര്യയാണ് താനെന്നും, അതിൽ തലാഖ്-ഇ ബിദ്ദത്ത് ഒഴികെ, തലാഖ് എന്നറിയപ്പെടുന്ന മറ്റ് നിരവധി ഏകപക്ഷീയമായ വിവാഹമോചനങ്ങൾ നിലവിലുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഒരു മുസ്ലീം സ്ത്രീയെ വിവാഹമോചനം ചെയ്യാൻ, ഇത് മുസ്ലീം പുരുഷന്റെ മേൽ അനിയന്ത്രിതമായ അധികാരം നൽകുന്നു. വിചിത്രമായ രീതിയിൽ, അനുരഞ്ജനത്തിനുള്ള അവകാശമോ ഒരു തരത്തിലും കേൾക്കുകയോ ചെയ്യാതെ, മുസ്ലീം സ്ത്രീകൾക്ക് ലിംഗത്തിന്റെ അടിസ്ഥാനത്തിൽ വിവേചനമുണ്ട്. അതുവഴി 1950ലെ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14,15, 21 എന്നിവ പ്രകാരം ഉറപ്പുനൽകിയിട്ടുള്ള സ്ത്രീകളുടെ അടിസ്ഥാന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.
മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ് – ഇ ഹസൻ.
സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹസിൻ ജഹാനായി സുപ്രീം കോടതിയിൽ ഹാജരായത്.
Discussion about this post