ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മന്ത്രിസഭാ പുന:സംഘടനയുമായി കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രിയായി കിരൺ റിജിജുവിന് പകരം സഹമന്ത്രി അർജുൻ റാം മേഘ്വാളിന് ചുമതല നൽകി. റിജിജുവിന് ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഇരുവരും കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളിൽ മാറ്റമില്ല.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള പുന:സംഘടനയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി. നിയമമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയാണ് അർജുൻ റാം മേഘ്വാളിന് നൽകിയിരിക്കുന്നതെന്ന് രാഷ്ട്രപതിഭവൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് അർജുൻ റാം മേഘ്വാൾ.
രണ്ടാം മോദിസർക്കാരിൽ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരൺ റിജിജു പിന്നീട് സ്‌പോർട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്ക് മാറിയിരുന്നു. 2021 ജൂലൈ മുതൽ നിയമവകുപ്പ് ക്യാബിനറ്റ് മന്ത്രിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
Discussion about this post