ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ടുകൾ കൈവശം ഉള്ളവർ അത് മാറ്റാൻ തിരക്ക് പിടിക്കേണ്ടതില്ലെന്നും എല്ലാവർക്കും നോട്ട് മാറ്റാൻ ആവശ്യമുള്ള സാവകാശം നൽകുമെന്നും വ്യക്തമാക്കി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സെപ്തംബർ 30 വരെ നാല് മാസം സമയം ഇതിനായി നൽകിയിട്ടുണ്ട്. സമയപരിധി നൽകിയത് കൊണ്ട് ആളുകൾ ഇതിനെ വളരെ ഗൗരവമായി കാണും. അതുകൊണ്ടാണ് അവർ എത്രയും വേഗം നോട്ട് തിരികെ നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് മാറ്റുന്നതിന് തിരിച്ചറിയൽ രേഖയോ മറ്റേതെങ്കിലും സ്ലിപ്പോ ആവശ്യമില്ല. നോട്ടുകൾ മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവയ്ക്ക് പകരം നൽകുന്നതിന് ആവശ്യമായ നോട്ടുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം 20,000 രൂപ മൂല്യത്തിലുള്ള 2000 രൂപ നോട്ടുകളാണ് മാറി എടുക്കാനാകുന്നത്. എളുപ്പത്തിൽ കള്ളപ്പണം ഉണ്ടാക്കാവുന്ന നോട്ടുകളാണ് പിൻവലിക്കുന്നതെന്ന വാദവും അദ്ദേഹം തള്ളി. വലിയ തോതിൽ നിക്ഷേപം ഉള്ള ബൗങ്ക് അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ”ആർബിഐ ഒരിക്കലും ബാങ്കുകളിലെ നിക്ഷേപങ്ങൾ സൂക്ഷ്മമായി പരിശോധിക്കാറില്ല. ആദായനികുതി വകുപ്പാണ് അത് ചെയ്യുന്നത്. ബാങ്കുകൾക്ക് ഒരു റിപ്പോർട്ടിംഗ് സംവിധാനമുണ്ട്, അവരാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
Discussion about this post